Thursday, May 29, 2008

ഞാന്‍ നിന്നെ സ്നേഹിക്കുന്നു

മച്ചിലെലി ചത്തു;
കുറ്റമാരുടെ? ശിക്ഷയെനിക്ക്
നീ തന്നത്.
തലപിരിച്ചെടുത്ത്
മൂക്കുകൊണ്ട് ‘ക്ഷ’.
ചീഞ്ഞതിലെല്ലാം
കുനിച്ചും വളച്ചും പിഴുതെടുത്ത്
അക്ഷരപീഡനം.
വെളിക്കിരുന്നതിന്റെ ഓര്‍മ്മയില്‍
പോയി ചവിട്ടിയാലും
വളിച്ചതിന്ന് വായകാട്ടിയാലും
നുളച്ച് വിഷമവൃത്തങ്ങള്‍.
എന്നിട്ടും
നിന്നെ ഞാന്‍ സ്നേഹിച്ചു.
വല്ലപ്പോഴും ഒന്നു പിടിച്ചുലച്ച്
പിഴിഞ്ഞതില്‍
നീയല്പം ഉടഞ്ഞുപോയിരിക്കണം.
ഹഠയോഗിയെപ്പോലെ ഏഗാഗ്രമായി
ജലപ്പരപ്പില്‍ നീമാത്രമായിരുന്നു
ധ്യാനം.
ഓര്‍മ്മയില്ലേ
നീന്തിമറിഞ്ഞപ്പോള്‍
മാറിമാറി കൊത്തിപ്പിടിച്ചു ചുംബിച്ചത്.
മുല്ലപ്പൂചാരി
സുഗന്ധം ചൊരിഞ്ഞ്
മദ്യക്കുപ്പിയുടെ വക്കുചേര്‍ന്ന്
നമുക്ക് വീണ്ടും പ്രണയിക്കാം.
ഒരു മാമ്പഴത്തില് നിന്നും
പൂവില് നിന്നും ആവോളം
നുകര്‍ന്നെടുത്ത്
തിരിച്ചറിയാം. മറന്നലിയാം.
നിന്റെ വഴികളും മുറികളും
അറകളും അഴികളും
തുറന്നിട്ടിരിക്കുന്ന വാതിലുകളും.
നിനക്കുവേണ്ടി മാത്രം.

അറിയാം……..;
എന്റെ ചുറ്റുവട്ടത്തെവിടെയോ
ചുഴിയിട്ട്
ഊതിയൂതി നീ
നില്‍പ്പുണ്ട്.
ഒന്നിങ്ങു കയറിവാ.
ആ പഴയ പെണ്‍കൊടിയായി.
ആരെയും കൂസാത്ത……

അല്ലെങ്കിലും;
നമുക്കിടയില്
ശ്രദ്ധിക്കേണ്ടത്
ഇത്രമാത്രമല്ലേ….?

വന്നും പോയുമിരിക്കാനുള്ള
കരാറുതെറ്റിച്ച്
സ്ഥിരം പൊറുതിക്ക്
വന്നപ്പോഴായിരുന്നു
ഞാന്‍
നീ മുട്ടി മരിച്ചത്……!

5 comments:

ശ്രീ said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം... അല്ലേ മാഷേ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നിങ്ങു കയറിവാ.
ആ പഴയ പെണ്‍കൊടിയായി.
ആരെയും കൂസാത്ത……

nalla varikal....

sree said...

വന്നും പോയുമിരിക്കാനുള്ള
കരാറുതെറ്റിച്ച്
സ്ഥിരം പൊറുതിക്ക്
വന്നപ്പോഴായിരുന്നു
ഞാന്‍
നീ മുട്ടി മരിച്ചത്……!

ആദ്യത്തെതും കരാറുതന്നെ എന്നതാ വിഷമവൃത്തം.നല്ല വരികള്‍...

തണല്‍ said...

വല്ലാത്ത കഷ്ടം തന്നെ!:)

aneeshans said...

എന്നും കഴിച്ച് തുടങ്ങിയാന്‍ ചെടിക്കും, ആര് പറഞ്ഞു സ്ഥിരമാക്കാന്‍? അപ്പോ ഇനി ഇടയ്ക്ക് ഇടയ്ക്ക് വന്നും പോയും ഇരുന്നാല്‍ മതി എന്ന് പറയുക.