Thursday, December 6, 2007

‘മുടി’യനായ പുത്രന്‍



അമ്മയുടെ തലമുടി കരിഞ്ഞ
മണം ഇഷ്ടമായിരുന്ന കാലത്ത്
വിളക്കിന്റെ മഞ്ഞവെട്ടത്തിലേയ്ക്കൊരു
ഈയാം‌പാറ്റയോളം കുതൂഹലം
അമ്മ, ഒരു മുടി
ഇറുത്തു തന്നതും നീട്ടി
കാലം കരിഞ്ഞടങ്ങി.

ഓരോ നാളും ഇരുട്ടാകുന്നതും കാത്ത്
അമ്മേ ഒരു മുടിയെന്നു കരഞ്ഞ്;
തരാമെടാ കുട്ടാ ഒന്നും
പൊഴിഞ്ഞതില്ലെന്നതിനു താഴെ
ഒരു മുടിയിറുത്തു വച്ചത്.

ഇന്ന്;
രോമങ്ങള്‍
കക്കൂസിലെ പളുങ്കു പുറങ്ങളില്‍,
മുറിയിലെ മാര്‍ബിള്‍ തറയില്‍,
വെളുത്തു വികൃതമായ പുസ്തകങ്ങളില്‍
പുളച്ചു മറിഞ്ഞത്
എടുത്തു കത്തിച്ചപ്പോള്‍
ആ സുഗന്ധമില്ല

അന്നതെന്തോ…!
ഓര്‍മ്മയില്‍ ഇന്നത് മുല്ലപ്പൂക്കള്‍.

രാത്രിയെന്നും വൈകുന്നതിന്റെ
ഗൂഢാര്‍ത്ഥം ഫലിപ്പിക്കാന്‍ വയ്യാതെ
ബാറില്‍ ഞാന്‍ പോയെന്നും
പരിമളധാരിണിയോടൊത്തു
കറങ്ങിയെന്നും
ഊതിക്കാട്ടന്‍ വയ്യാതെ
ചാണകവെള്ളം പോലൊരു കറിയില്‍
കുഴച്ചു വാരാന്‍ നോക്കിയപ്പോള്‍
ചാകാന്‍ തോന്നി.
ചാഴിയുടെ മണം.

ചൂലെടുത്താട്ടും പോലെ
ക്രൂരമാ‍യൊരു നോട്ടവും
കൈകുടയലും കഴിഞ്ഞ്
പീഢിതമായ അര്‍ത്ഥതലങ്ങളില്‍
തണുത്ത്
പിന്നെയും നോക്കിയപ്പോള്‍
നിന്നെയോര്‍ത്ത്
തല കത്തിപ്പോയെന്ന്
അമ്മയുടെ വ്യാജമല്ലാത്ത കരച്ചില്‍

അങ്ങനെ, നിലാവു
മുറിഞ്ഞൊരു മിന്നലിന്റെ
വേരുവള്ളി വീണതും
അവിടെ ഒരു മുടി നരച്ചു!

6 comments:

നാടോടി said...

nalla varikal

ശ്രീ said...

മാഷേ...

നന്നായിരിക്കുന്നു. ഇഷ്ടമായി.
:)

Pramod.KM said...

നരക്കാത്ത ഒരു കവിത:)

ജ്യോനവന്‍ said...

നടോടീ:( നന്ദി
ശ്രീ :(( വീണ്ടും സന്തോഷം
പ്രമോദ്:( നന്ദി

കുട്ടനാടന്‍ said...

അമ്മയുടെ തലമുടി കരിഞ്ഞ
മണം ഇഷ്ടമായിരുന്ന കാലത്തില്‍ നിന്ന് ചാകാന്‍ തോന്നുന്ന ചാഴിയുടെ മണത്തിലേക്കുള്ള കാലപ്രയാണം - അന്നതെന്തോ? ഇന്നത് മുല്ലപ്പൂക്കള്‍.പീഡിതമായ അര്‍ത്ഥതലങ്ങളിലും നിന്നെയോര്‍ത്ത് തല കത്തിപ്പോയെന്ന് അമ്മയുടെ വ്യാജമല്ലാത്ത കരച്ചില്‍ -
നോവുന്നു
ഏറെ നന്നായിരിക്കുന്നു

ജ്യോനവന്‍ said...

കുട്ടനാടന്‍ ചേട്ടാ....
ഒത്തിരി സന്തോഷം.
നന്ദി.