Monday, December 31, 2007

വകതിരിവ്

മൃഗത്തിന്റെ സംസാരം
തിരിച്ചറിയാനാവാതെ
കരച്ചിലാക്കി.

ഒന്നും പിടികിട്ടാതെ
കിളിഭാഷ
ചിലയ്ക്കലാക്കി.

കീടങ്ങള്‍
മൂളിയെന്ന്
തരം താഴ്ത്തി.

വലിയ വകതിരിവു
വന്നെന്ന നമ്മുടെ
വീമ്പുപറച്ചില്‍
അവറ്റകള്‍
കേള്‍ക്കുന്നത്
എങ്ങനെയായിരിക്കും?!

Sunday, December 30, 2007

ഘടികാര ചിന്തകള്‍

ഘടികാരസൂചികള്‍
മുന്നോട്ടുള്ള
പ്രയാണത്തെയല്ല
മറിച്ച്;
കടന്നുവന്ന
വഴികളെയാണ്
കണക്കുകുറിക്കുന്നത്.

ഒരേ യുഗങ്ങള്‍
കറങ്ങിത്തിരിഞ്ഞിട്ടും
പോകേണ്ട വഴികള്‍
പരകോടിവട്ടം
കണ്ടുതീര്‍ത്തിട്ടും
കടമ്പകളെക്കുറിച്ച്
സ്വപ്നങ്ങള്‍ മാത്രം
അവയ്ക്ക്’
ബാക്കിയാവുന്നതെന്ത്?

അതെ,
വലത്തോട്ട് കറങ്ങുമ്പോഴും
ഇടത്തോട്ട് ചിന്തിക്കുകയാണ്
തരമ്പോലെ.***


(മനോഹരമായൊരു ചിന്ത
ആദ്യം കണ്ടെത്തിയത്
ഞാനായിരിക്കില്ല.
തീര്‍ച്ച!)

അതെ,
എന്റേതെന്ന് ഉറപ്പില്ല
മിനക്കെട്ടിരുന്നിട്ടും
നിന്റേതെന്ന്
ഓര്‍ത്തെടുക്കാനും
കഴിഞ്ഞില്ല.
കടമ്പകളൊരുപാട്
ഞാനും കടന്നു.
പലവട്ടം
പലവഴി
കറങ്ങിത്തിരിഞ്ഞു.
എന്നിട്ടുമൊരു
ഘടികാരസൂചിപോലെ
കൃത്യമായി ഒന്നുമങ്ങനെ
കുറിച്ചില്ല.
മറവിയല്ലാതെ.

(നോക്കൂ…
നിനക്കറിയാമെങ്കില്‍
പറയണം.
മറ്റൊന്നിനുമല്ല.
അടിയിലൊടുവില്‍
ഒരു കടപ്പാടെന്നു
കുറിക്കണം.)

എന്റെ ഘടികാരത്തില്‍
ഞാനേതു സൂചിയാണ്?
ചിലപ്പോള്‍,
കൊലുന്നനെ
നീണ്ടതാലാവണം.
മെലിഞ്ഞു
തൊലിഞ്ഞതാലാവണം.
ഓരോ നിമിഷവും
പ്രവര്‍ത്തിക്കുന്നെന്ന്
നിന്നിലേയ്ക്ക്
ഒരു തോന്നലിടാനാവുന്നത്.

മുന്‍പില്‍
അക്കങ്ങള്‍ പോലെയാണ്
കുണ്ടും കുഴിയും.
വലുതും ചെറുതുമാണ്.
എന്നാല്‍,
ക്രമരഹിതമാണ്.

ഞാനോടുന്നതുകൊണ്ടാണ്
നീയിഴയുന്നതെന്നും
മറ്റവന്‍
അനങ്ങാതിരുന്ന്
വലിയ കാര്യങ്ങള്‍
സാധിക്കുന്നതെന്നും
മറക്കാതിരിക്കുക.

ചേര്‍ത്തുവെക്കാനാവുന്നില്ലല്ലോ.
ഞാനഴിച്ചതാണ്.
ഞാന്‍ മാത്രമാണ്.
നിങ്ങളെയൊരു
ബിന്ദുവില്‍
സംയോജിപ്പിക്കേണ്ടപ്പോള്‍
ഞാനെവിടേയ്ക്കാണ്
തിരിയേണ്ടതെന്നും
ഞാന്‍,
നിങ്ങളിലാരാണെന്നും
മറന്നുപോയിരിക്കുന്നു.

(ദേ….
വെളുപ്പാന്‍ കാലത്തിരുന്ന്
ഒരു ഘടികാരത്തിന്റെ
പരിപ്പിളക്കിയപ്പോള്‍
നിനക്കൊക്കെ
സമാധാനമായല്ലോ!)

അതെ, ഇതു നിങ്ങളുടെ
കവിതയാണ്.
എന്റെയല്ല!

Thursday, December 27, 2007

ഗുണനിലവാര മുദ്ര


“നിന്റെ പിന്നാലെ വരുന്നത്
ആരാകുന്നു?”

“അതെന്റെ പിന്നണിപ്പാട്ടുകാരി”

“നിന്റെ ചെരുപ്പിന്റെ
വാറഴിക്കാ‍നുള്ള യോഗ്യത….?”

“ISO 9…..?”

“ഉവ്വേ”

“അതവളില്‍
ജനിച്ചപ്പഴേ മുദ്രകുത്തി!”

Sunday, December 23, 2007

ചിറകുകള്‍

ഒരു പുഴയിലെ
മീനാകണമെന്നായിരുന്നു മോഹം.
കുറച്ചുനാള്‍ ഊളിയിട്ടതു
പഴക്കമായപ്പോള്‍
എല്ലാം കുറ്റമായി,
കുറവായി.
ഒഴുക്കിനെതിരെ പിടിച്ചുനിന്നപ്പോള്‍
തുടങ്ങിവച്ചതാണു ചിറകുകള്‍.
ഒരുനാള്‍ ചൂണ്ടയില്‍ കുരുങ്ങി
ഉയര്‍ന്നുചെന്നപ്പോള്‍
കണ്ട ആകാശം.
ചുണ്ടുപൊട്ടി
തിരിച്ചുകിട്ടിയ ജീവിതം
സങ്കടക്കയത്തിലെന്നോ
പോരായ്മയെന്നോ ശഠിച്ചു.
പിന്നെ കുതിച്ചുചാട്ടമായി.
തഴക്കം ചെന്ന ചാട്ടങ്ങള്‍
പറക്കലായി.
തുണ്ടായിരുന്ന ആകാശം
തുറസ്സായി.
ആകാശം പറന്നടക്കണ-
മെന്നായി പൂതി.
ചുഴലിക്കാറ്റടിച്ചപ്പോള്‍
കുഴഞ്ഞ്
ചുള്ളിക്കമ്പിലിടിച്ച്
പൊട്ടിത്തകര്‍ന്ന്
ചാണകക്കുഴിയില്‍ വീണു.
പുഴുവരിക്കാന്‍ കാത്തുകിടപ്പായി.
പുഴുക്കള്‍ വന്നേരം
ചോദ്യം;
എന്താണ് അന്ത്യവിചാരം,
മോഹം?
സ്വയമൊന്ന് ഉപമിക്കണം
മാത്രം! അതുമാത്രം?
ആവട്ടെ.
“രണ്ടഹങ്കാരികളാല്‍
തളയ്ക്കപ്പെട്ടവന്‍!”

Monday, December 17, 2007

ചിരിയീച്ച


എനിക്കു ചിരിക്കാന്‍
ഇഷ്ടമായിരുന്നു.
എന്നാല്‍ ചിരിയ്ക്ക്
എന്റെ മുഖത്തിരിക്കാന്‍
ഇപ്പോളൊരീച്ചയാകേണ്ടി വരുന്നു.
ഒരിക്കലതെന്റെ
മൂക്കിന്‍ ‌തുമ്പിലിരുന്നപ്പോള്‍
തള്ളച്ചി കൈനിവര്‍ത്തി
ഒറ്റയടി.
ആ ചിരി ചത്തുചതഞ്ഞരഞ്ഞുപോയ്.
തള്ളച്ചി ഇത്തിരിയുള്ളത്
തൂത്തുതുടച്ചിട്ടു പറഞ്ഞു
“ഒരു ചോരനീരില്ലാത്ത ചിരി”

എന്നാ കേള്‍ക്കണോ?
എനിക്കു രാഷ്ട്രീയ കവിതയെഴുതാന്‍
വലിയ മോഹമായിരുന്നു.
ഇന്നെലെയതിനാല്‍
വരികളുടെയെല്ലാമടിയില്‍
ഒന്നു ധ്വനിപ്പിച്ചെടുക്കാന്‍
ഒരു മന്ത്രിയന്നതു വെട്ടി
രണ്ടു മന്ത്രിയെന്നാക്കി.

എഡിറ്റര്‍ വായിക്കുമ്പോള്‍
രാഷ്ട്രീയമറിഞ്ഞു തലചുറ്റി
വീഴുമെന്നോര്‍ത്തപ്പോഴാണ്
അടുത്ത ചിരിവന്നത്.

അതുപക്ഷേ;
എന്റെ പട്ടിയുടെ
വാലില്‍ പോയിരുന്നു!

കടങ്കഥകള്‍ക്കു ശേഷം

കത്തി; തന്നോടുതന്നെ
വാതുവെച്ച്
ചില കടങ്കഥകള്‍ ചൊല്ലി.

കല്ലിലുരസി
തീ പാറിയില്ല
മനസു കാളി.

മാംസം ഭാഗിച്ചു
കണ്ടതറിഞ്ഞില്ല
ഉള്ളുനിറഞ്ഞു.

എല്ലുകള്‍ക്കുമേലെ
കുത്തിമറിഞ്ഞു.
ചുണ്ടു നനഞ്ഞില്ല
കണ്ണു നനഞ്ഞു.

അറഞ്ഞിട്ടതില്‍ ഒന്നും
അറിവുകേടില്‍ രണ്ടും
ഹൃദയത്തില്‍ മൂന്നും
ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ഉത്തരം പറയാന്‍ കഴിയില്ല.
ഒരു കടമോ……
രണ്ടു കടമോ……
കുത്തിമലര്‍ത്തലോ……?!

ഇനിയെന്നാല്‍,
വായുവിനെ വകഞ്ഞ്
പരുക്കേല്‍പ്പിക്കാന്‍ പഠിക്കണം.
അങ്ങനെയെങ്കില്‍
ചുഴലിക്കാറ്റിനെ
ഭയപ്പെടേണ്ടതില്ല!

Saturday, December 15, 2007

മഞ്ഞളിപ്പ്

അമ്മ കുളത്തിലേയ്ക്കു-
ചാടും മുന്‍‌പേ ഊരിവച്ച
പണ്ടങ്ങളില്‍
മോന്തിയോളം മങ്ങാതിരുന്ന
മഞ്ഞളിപ്പ് ഉണ്ടായിരുന്നു.

കൊതുകിനോടുള്ള
കാലിന്റെ പിടച്ചിലും
കാതിലെ
കാറിപ്പൊരിക്കലും
തവളയുടെ പേക്രോമും
കോരിവച്ച വെള്ളത്തില്‍
കുളിപ്പിച്ചെടുക്കുന്നതോടെ
തീരുന്നതായില്ല രാത്രികള്‍.

ഇരുട്ടില്‍ ഇടവഴിയിലൂടെ
ഞാന്‍ -
നൂണുകയറുമായിരുന്നത്രെ!
“ഒറ്റയടി”
പടിയടച്ച്
മുഖം മാന്തലോളം മൂകമായ്
മാറിനില്‍ക്കും.

ആശ്ലേഷപാകമായ്
ആടിയെത്തുന്ന കൈകളില്‍
ഒച്ചയുടെ
കുന്തിരിക്കപ്പുകയാവണം.
“എട കള്ളാ വാടാ
കൊച്ചു കള്ളനേ…”
“എനിച്ചിനി മേണ്ട
കുഞ്ഞുംവാവ കൂച്ചോട്ടെ”
പിന്നെയും വാരിയെടുത്തതോളം
മുകരുന്ന ലാളനയുടെ
പരിച്ഛേദങ്ങള്‍
മെനഞ്ഞെടുക്കാന്‍ കഴിയില്ല.

എന്നാല്‍;
പണ്ടങ്ങളില്‍നിന്നും
പണ്ടുകണ്ടവയില്‍നിന്നും
മാറ്റിവയ്ക്കപ്പെടേണ്ട
മഞ്ഞളിപ്പിനെക്കുറിച്ച്….
ഉഴുതുമറിച്ചിട്ട കൌമാരത്തിന്റെ
ഉദര്‍ക്കവിചാരങ്ങളും
നിരാസവും
കയറൂരിവിട്ട-
നോട്ടങ്ങളീല്‍ നിന്നും
പഠിച്ച് പഠിക്കാതെ
പെണ്ണുകാണലിന്റെ
ആദ്യ ബ്രേക്ക് പോയിന്റില്‍
സ്ഥാനാര്‍ത്ഥിയുടെ
നിറഞ്ഞുനില്‍ക്കുന്ന
സ്തൂപങ്ങളിലെയ്ക്ക്
ആഴമുള്ളൊരു വരയുണ്ടെന്ന്
മിഴികള്‍ ഷോക്ക്
ചികിത്സയേറ്റു നിന്നുപോയത്.
ഉടനടി വലിച്ചിട്ടുമറച്ച
വിചാരങ്ങളില്‍
വിധിയെഴുത്തോളം
അയ്യയ്യോ!
പയ്യന്‍, അറുവഷളന്‍.

അതിനകം തന്നെ
കിഴിഞ്ഞുനോട്ടത്തില്‍
ബിരുദാനന്തരബിരുദം
അടിച്ചുമാറ്റിയിരുന്നിട്ടും അമ്മ;
വേഷഭൂഷാദികളുടെ
ആശ്ചര്യജനകമായ
വേവലുകളെക്കുറിച്ച്
ചിന്തിച്ചിരിക്കില്ല.
പകരം
കണ്ണുണ്ടോ?
മൂക്കുണ്ടയോ?
മുനിഞ്ഞോ കുനിഞ്ഞോ
പിന്നില്‍നിന്നു കണ്ടാല്‍…..
നിനക്കെന്തു തോന്നി?
എനിക്കെന്തു തോന്നാന്‍
ശരിക്കൊന്നും കണ്ടില്ല
എല്ലാം മഞ്ഞയായി.

പിന്നെയും;
കണ്ടതിലും
പിന്നിലും മുന്നിലും
മീന്‍‌കാരിയിലും
സീനിലും
നൂറു ഡോളറിന്റെ
കെട്ടുനോട്ടുകണ്ടാല്‍ പോലും
അത്രകണ്ടു വരില്ല.

ചിലപ്പോള്‍
മുഖത്ത് ഒന്നുരണ്ടുതവണ
പൊന്നീച്ചപാറിയാല്‍
ഏതുമഞ്ഞയും മഞ്ഞാകുമെന്നും
ഉരുകുമെന്നും
നിങ്ങള്‍ പറഞ്ഞേക്കാം!

Monday, December 10, 2007

ഗജപൂജ്യം



പൂജ്യത്തിന്റെ പ്രബലാടിത്തറയുടെ
പൂരണത്തില്‍
വൃത്താകാരതയുടെ
മൂര്‍ത്തതയില്‍
ആവിഷ്കാര സാകല്യത്തില്‍
എന്റെ പൂജ്യത്തിന്റെ
ആകമാന ദുഃഖം വിസ്തരിക്കട്ടെ,,,,

ഭ്രമണപഥം തെന്നിപ്പോയ ഗ്രഹം
ചിതറിയ ചിന്തകള്‍
ചെവികളില്‍നിന്നും
ഇരുതരമല്ലാത്ത വേഗങ്ങളോടെ
രണ്ടു സ്പോടകവിമാനങ്ങളായി.

കുട്ടിക്കണ്ണിലെ ഉള്‍കരച്ചില്‍
ടീച്ചര്‍ വനജ;
സാരിത്തുമ്പ്,
വലിച്ചിടണോ വേണ്ടയോ?
സന്ദേഹം.
കുട്ടി;
തേങ്ങല്‍, നിരാശ
എന്റെ പൂജ്യത്തെ
നൂറിനു മുതുകില്‍
ഇരുത്തുന്ന ചടങ്ങ്.

“ഒറ്റനിരപ്പലകമേലൊരു
കഴുതയെ
പട്ടുകോണകമുടുപ്പിച്ചിരുത്തി
കൂവിപ്പരത്തല്‍,
യാചകനെ പിടിച്ചടികെട്ടി
രാജപീഠത്തില്‍ പ്രതിഷ്ഠ!
ചുറ്റിനും പ്രമാണിമാ-
രാര്‍ത്തട്ടഹാസം”
(പിന്‍‌ബഞ്ചില്‍ രണ്ടുതടവു കൂവല്‍
മുന്‍‌ബഞ്ചില്‍ ഒരു തടവു പൂങ്കണ്ണീര്‍)

“പഞ്ചപാവമേ പൂജ്യമേ
കൂനിക്കൂടിയിരിക്കുക.
നിന്നെച്ചുമക്കുന്ന
നൂറൊരു സ്വര്‍ണരഥം.
അതിന്‍ പ്രതാപം
നിന്‍ നട്ടെല്ലു വളയ്ക്കട്ടെ.”

(ഉള്‍വിളി)
നൂറിന്റെ ജാതകദോഷങ്ങളെക്കുറിച്ച്;
ഒന്നിന്റെ ഒറ്റപ്പെടല്‍
രണ്ടുപൂജ്യങ്ങള്‍ ഒന്നിച്ചിരിക്കുന്നതിലെ
ശകുനപ്പിഴ!

“പൂജ്യമേ നോക്കുക
രഥചക്രം
നീയെന്നു-
നിരന്തരം പ്രയത്നിച്ചുമുരുണ്ടും
യാത്രയെല്ലാം നയിപ്പത്
നീതന്നെയെന്നും”

(ഉണര്‍വറ്റ ചിന്ത)
അടിമത്തങ്ങളുടെ സഞ്ചാരപഥങ്ങള്‍
നോക്കുക
നീ നിന്റെ നിഴലുകള്‍ കാണുന്നു
അല്ല പ്രതിരൂപങ്ങള്‍.

(നിര)
വിഷ്ണുവിന്റെ രണ്ട്
ശങ്കരൂന്റെ ആറ്
ആയിഷൂന്റെ എട്ട്
ഗോപൂന്റെ തൊണ്ണൂറ്റിയാറ്
എന്റെ പൂജ്യം(നോട്ടപ്പുള്ളി!)

(വഴിയരുകിലെ ഒന്നാമത്തെ ചന്തപ്പാട്ട്)
“ഒന്നിനെയൊന്നു ചുമക്കട്ടെ
പത്തിനെ പത്തു ചുമക്കട്ടെ
നൂറിനെ നൂറു ചുമക്കട്ടെ
ഞങ്ങള്‍ക്കെന്തൊരു തന്തോയം”

(വിലാപഗാനം)
“നിന്നെ നീ ചുമക്കെന്നു
ചൊല്ലുവാന്‍ കൂടി
ഒരു പാട്ടിന്നീരടിയില്ല.
നിന്റെ-
സ്വപ്നങ്ങളനന്തമോ?”

(വഴിയരുകിലെ രണ്ടാമത്തെ ചന്തപ്പാട്ട്)
“ആനമുട്ടേയാനമുട്ടേ
ആടുമുത്തേ ചാടുമുത്തേ”

(ബാലചിന്ത: ചാപല്യമോ?)
ആനയിട്ട മുട്ടയോ?
അല്ല, ആനയോളം വലിയ മുട്ട.
കോഴിമുട്ടയോളം പോലുമില്ലല്ലോ വലുപ്പം!
ഇനി ആണാനയുടെ;
അയ്യേ,,,,,,,!

ഉള്ളില്‍ നിലവിളിയില്ല
സങ്കീര്‍ണത;
ഒട്ടുമില്ല
നാം വീടുപൂകാറായ്
നിന്റെ കൂടി വീട്
നിനക്കു പേടിയുണ്ടോ?

(കാ‍ഴ്ച്ച)
അതാ പാളച്ചെവികള്‍
വിടര്‍ന്നാടുന്നു.
തരളിതമാര്‍ന്ന കൈകാലുകള്‍
കുഞ്ഞു കണ്ണുകള്‍.

(ആത്മഗതം)
അതെ;
നിന്റെ തോടിനുള്ളില്‍
നീയറിയാത്ത
നീയായിരുന്നു.
നിന്റെ
വള്ര്ന്നു വീണ
തുമ്പികൈ ഉയരട്ടെ.
വാതില്‍ തുറക്കുമ്പോള്‍
ആര്‍ത്തമായ് ചിന്നം വിളിക്കുക
രഥം ഇളകിമറിയട്ടെ!



കടപ്പാട്:-
പ്രശസ്തനായ ബ്ലോഗര്‍ ശ്രീ. വേണുവിന്റെ ‘പൂജ്യം’ എന്ന കഥയോടും അതിലെ കമന്റുകളോടും. കഥയെന്നെ കുട്ടിക്കാലത്തിലേയ്ക്കു കൊണ്ടുപോയി.
കമന്റുകള്‍ ഇങ്ങനെയും ചിന്തകളുണ്ടെന്ന് അതിശയിപ്പിച്ചു. അങ്ങനെ തോന്നിയ ചില വട്ടുകള്‍.
ഇതിവിടെ പ്രസിദ്ധപ്പെടുത്താന്‍ ധൈര്യംതരും വിധം ബ്ലൊഗിനെയും വിശേഷിച്ച് മലയാളം ബ്ലോഗിനെയും കണ്ടുപിടിച്ച എല്ലാ ശാസ്ത്രജ്ഞന്‍മാര്‍ക്കും വേണുവിലേയ്ക്ക് എന്നെയെത്തിച്ച ശ്രീമാന്‍ പുഴയില്ലത്ത് തൊരപ്പന്‍ അവര്‍കള്‍ക്കും എന്റെ എളിയ കൂപ്പുകൈ.

Thursday, December 6, 2007

‘മുടി’യനായ പുത്രന്‍



അമ്മയുടെ തലമുടി കരിഞ്ഞ
മണം ഇഷ്ടമായിരുന്ന കാലത്ത്
വിളക്കിന്റെ മഞ്ഞവെട്ടത്തിലേയ്ക്കൊരു
ഈയാം‌പാറ്റയോളം കുതൂഹലം
അമ്മ, ഒരു മുടി
ഇറുത്തു തന്നതും നീട്ടി
കാലം കരിഞ്ഞടങ്ങി.

ഓരോ നാളും ഇരുട്ടാകുന്നതും കാത്ത്
അമ്മേ ഒരു മുടിയെന്നു കരഞ്ഞ്;
തരാമെടാ കുട്ടാ ഒന്നും
പൊഴിഞ്ഞതില്ലെന്നതിനു താഴെ
ഒരു മുടിയിറുത്തു വച്ചത്.

ഇന്ന്;
രോമങ്ങള്‍
കക്കൂസിലെ പളുങ്കു പുറങ്ങളില്‍,
മുറിയിലെ മാര്‍ബിള്‍ തറയില്‍,
വെളുത്തു വികൃതമായ പുസ്തകങ്ങളില്‍
പുളച്ചു മറിഞ്ഞത്
എടുത്തു കത്തിച്ചപ്പോള്‍
ആ സുഗന്ധമില്ല

അന്നതെന്തോ…!
ഓര്‍മ്മയില്‍ ഇന്നത് മുല്ലപ്പൂക്കള്‍.

രാത്രിയെന്നും വൈകുന്നതിന്റെ
ഗൂഢാര്‍ത്ഥം ഫലിപ്പിക്കാന്‍ വയ്യാതെ
ബാറില്‍ ഞാന്‍ പോയെന്നും
പരിമളധാരിണിയോടൊത്തു
കറങ്ങിയെന്നും
ഊതിക്കാട്ടന്‍ വയ്യാതെ
ചാണകവെള്ളം പോലൊരു കറിയില്‍
കുഴച്ചു വാരാന്‍ നോക്കിയപ്പോള്‍
ചാകാന്‍ തോന്നി.
ചാഴിയുടെ മണം.

ചൂലെടുത്താട്ടും പോലെ
ക്രൂരമാ‍യൊരു നോട്ടവും
കൈകുടയലും കഴിഞ്ഞ്
പീഢിതമായ അര്‍ത്ഥതലങ്ങളില്‍
തണുത്ത്
പിന്നെയും നോക്കിയപ്പോള്‍
നിന്നെയോര്‍ത്ത്
തല കത്തിപ്പോയെന്ന്
അമ്മയുടെ വ്യാജമല്ലാത്ത കരച്ചില്‍

അങ്ങനെ, നിലാവു
മുറിഞ്ഞൊരു മിന്നലിന്റെ
വേരുവള്ളി വീണതും
അവിടെ ഒരു മുടി നരച്ചു!

Tuesday, December 4, 2007

ചൊറിച്ചില്‍

ചൊറിച്ചില്‍, നഖത്തിനുള്ളില്‍
ഞെളിഞ്ഞിരുന്നു.
തൊലിമുട്ടെ;
തിളച്ച എണ്ണയില്‍ കിടന്ന
സ്വപ്നം കണ്ടു.

അമലോത്ഭവയെന്ന
പരുവിന്റെ പുറമ്പൂച്ച്
ചലമൊഴുക്കിക്കാട്ടി
പിന്‍‌വലിഞ്ഞു

ഒരീച്ചയുടെ കാല്‍പാടിലേയ്ക്ക്
ചാടിയതാണ്
പിന്നാമ്പുറത്ത്
കൊതുകിന്റെ കുടിക്കുഴിയില്‍
മണ്ണുമാന്തി.

വെകിളിശീലവും
പുളകിതമാകുന്ന
ചിത്തദോഷവും കാരണം
നഖം പിഴുതുമാറ്റിയപ്പോള്‍
തൊലിയിലേയ്ക്കുതന്നെ
ചേക്കേറി.

എന്നാല്‍,
എനിക്കു നിന്നോടുള്ള
ചൊറിച്ചില്‍
നഖത്തിലോ തൊലിയിലോ
ഇല്ലായിരുന്നു!

Monday, December 3, 2007

വിപണനം


കല്ലുകടിച്ചുറച്ച പല്ല്
പൊടിഞ്ഞല്ലലറിഞ്ഞു
പണിയെടുത്തിട്ടും
തുറക്കാനാവാത്ത മൂടി
എറിഞ്ഞുടച്ചപ്പോള്‍
ചില്ലുകൂനയ്ക്കു മുകളില്‍
പരിഹസിക്കുന്ന സ്വിച്ച്!

തുളയാനറച്ച തുളയുടെ
സീലുപോട്ടിച്ച കുഴല്‍
ഈമ്പിയെടുത്തത്
കരിക്കുവെള്ളത്തിലെ
ചായപ്പൊടി!

തീയില്‍ കുരുത്ത
നോട്ടങ്ങള്‍ക്കു തണല്‍
വെയിലത്തു വാടിയ
പീലികള്‍.

ദഹിച്ചുതുടങ്ങിയ
വസ്ത്രങ്ങളുമായി
വെള്ളത്തിലേയ്ക്കു
ചാടുന്ന പെണ്ണിന്റെ
കാലില്‍ ഉല്പന്നത്തിന്റെ
അടിവേര്!

സ്വന്തമായി
ഒരു തുള്ളിപോലും
കണ്ണിയില്ലാതിരുന്നവന്‍
അവളെവച്ചു
മാല കോര്‍ത്തു
ചങ്ങല പണിതു.

ആടയാഭരണ വിഭൂഷയായ
വിജയം
മുന്നിലണിനിരന്നിട്ടും
കാരണമില്ലാതെ
അടിച്ചിറക്കപ്പെട്ട
അവളില്‍ അവശേഷിക്കാന്‍
പിഴിഞ്ഞുപിഴിഞ്ഞു
ചണ്ടിയായ മുഖമല്ലാതെ
ഇനിയെന്ത്?