Thursday, December 18, 2008

പല്ലിക്കാട്ടം


പെറ്റുവീണപ്പഴേ
വെള്ളക്കാരന്റെ തല
കാപ്പിരിയുടെ ഉടല്‍
ക്ഷുദ്ര പ്രാണികളെ
അരച്ചുകുറുക്കിയെടുത്ത
മൃഗപക്വത!

മരിച്ചുകിടക്കുയാണെന്ന്
ആരുകണ്ടാലും പറയില്ല.
എന്റെ കിടക്കവിരിയില്‍
നിന്നും കുടഞ്ഞെറിഞ്ഞു
കളയവെ നിന്നെ
അമേരിക്കാ അമേരിക്കാ
എന്നു വിളിച്ചോട്ടേ?

Thursday, December 11, 2008

കവാടം എന്ന സങ്കല്പം അഥവാ സങ്കല്പം എന്ന കവാടം

അമ്മമാരും
പെങ്ങമ്മാരും
കുളിക്കാനിറങ്ങിയ
കടവുകളുടെ
കവാടങ്ങള്‍ക്കുമുന്‍പില്‍
തുരന്നെടുത്ത കണ്ണുകള്‍
വെള്ളമച്ചിങ്ങാപോലെ
ഈര്‍ക്കിലിയില്‍
ഞാത്തിയിട്ട്
പ്രണയമേ നിന്റെ
ചിഹ്നത്തില്‍
കുത്തിക്കയറുന്ന
അമ്പിനുള്ളിലെ
കാമിക്കാനുള്ള
സാധ്യതകളെ
അനാവരണം ചെയ്യുന്ന
മുന എന്ന കവിത
ഹൃദയപാത്രത്തില്‍
വെന്തളിഞ്ഞു
!
അല്ല;
ഒരിക്കലുമെന്റേത്
ആപ്പിള്‍ ഹൃദയമല്ല
ഈന്തപ്പഴക്കണ്ണുമല്ല
എന്നിട്ടുമെന്നിട്ടും
നുണഞ്ഞെടുത്ത
ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം!

Sunday, November 30, 2008

കുമ്പസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…….


ആനയോ ചേനയോ
പാമ്പോ ചേമ്പോ
ഉറുമ്പോ കുറുമ്പോ
മുള്ളോ മുരടോ അല്ല.
കണ്ണിലുരുണ്ടു കയറി
നീറ്റലെറിയുന്ന
ഒരു കരട്;
നടപ്പിനുള്ളില്‍
എടുപ്പുകളൂറിയിട്ട്
അസ്വസ്ഥമാക്കുന്ന
ഒരു തരിമണല്‍!

(ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!)

തീവ്രവാദികള്‍
വെടിയുതിര്‍ത്തുകൊണ്ടിരുന്നപ്പോള്‍
എന്റെ കയ്യടികള്‍ ഹൃദയത്തില്‍
എന്തു ചെയ്യുകയായിരുന്നു?

ചിതറിപ്പറന്ന പക്ഷികളെ
നിസംഗമായി എതിരേറ്റ്
ഉറ്റവരെയോര്‍ത്ത്
ആധിപിടിച്ചിരുന്നു.
വെടിയൊച്ചകള്‍
വെടിയൊച്ചകള്‍
പുതിയ പുതിയ വെടിയൊച്ചകള്‍
ആഹാ നമ്മളോ
അവരോ?
ഷോ കഴിഞ്ഞോ?
നാളെയും തുടരുമോ?
തുടരില്ലേ?
കഴിഞ്ഞല്ലേ!
ഒരാള്‍ പോലും ബാക്കിയില്ല.
ഉറപ്പിച്ചു.
അവിടെ കമഴ്ന്നുകിടന്ന
പത്രപ്രവര്‍ത്തക
എഴുന്നേറ്റു പോയോ!
ഒട്ടും ബോറടിച്ചില്ല.
ഒടുവില്‍ നാം കണ്ട
ഹിറ്റു സിനിമ ഏതായിരുന്നു?

കണ്ണിലെ കരട്
കാലുറയിലകപ്പെട്ട തരിമണല്‍;
വഴികള്‍ വെട്ടിച്ചുരുക്കുകയോ
തിരിച്ചുവിടുകയോ
ചെയ്യുമ്പോള്‍
കുമ്പസാരിക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടോയെന്ന്
വെറുതെ ആരാഞ്ഞുവെന്നുമാത്രം………..

Monday, October 27, 2008

അപരന്‍

മുടിച്ചോടിളക്കി നഖങ്ങള്‍
തലയോടിന്‍ വിള്ളലിലേയ്ക്ക് വിരലുകള്‍
തലനിറച്ചും പത്തി
ഹൃദയത്തില്‍ നിന്നൊരു കരം
വേരുപോലെ പടര്‍ന്ന് ശരീരം

നിലവിളിക്കുകയായിരുന്നു
അപ്പോള്‍;
മുങ്ങിത്താഴുകയായിരുന്നു
ഉറഞ്ഞുറഞ്ഞ്
തിക്കുമുട്ടി
മുളയ്ക്കുകയായിരുന്നു!

തലകുനിച്ചുനോക്കുമ്പോള്‍
ഞാന്‍ നഗ്നനാണ്.
തെരുവില്‍ ഒരുപറ്റം
ആളുകള്‍ക്കു മുന്‍പില്‍
ഇളിഭ്യനായി നില്‍ക്കുമ്പോള്‍
ഞാന്‍ പോത്തിയ
കൈകള്‍ക്കുമേലെ
പൊക്കിള്‍കുഴി തുളച്ച്
ഇഴഞ്ഞുവന്ന അവന്റെ കൈ!

Sunday, October 26, 2008

മൗനം

അയ്യോ!
ഇത്രനേരം മുറുക്കിച്ചവച്ചത്
നാക്കായിരുന്നു.
തുപ്പിയത് വാക്കായിരുന്നു.
തെറിച്ച വാക്കില്‍
മഷിയിട്ടുനോക്കിയപ്പോള്‍
കഷ്ടം, കഷ്ടകാലം!

Wednesday, July 16, 2008

ഈയുള്ളവനടക്കം അഞ്ചു കവിതകള്‍

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പതിനെട്ടുവയസിനു താഴെയുള്ള ‘കുട്ടികള്‍’ ഈ കവിതകള്‍ വായിക്കാനിടയായാല്‍ ഒന്നും ചിന്തിക്കരുത്.)

പകിട പകിട…
ആനമയക്കത്തില്‍
പകിടകളിച്ചു.
വെളിഞ്ഞുണര്‍ന്നപ്പം
പന്ത്രണ്ടായി.
അപ്പോള്‍
ആ സ്വപ്നത്തെ
നേരില്‍ കണ്ടു പേടിച്ചു.
ഉറക്കത്തില്‍ കളിച്ച
പകിടയെ ഒരുത്തന്‍
വഴീലിട്ടു ഞെരടുന്നു!

സംഭാഷണം
“അതിരു കടക്കുന്നതാണ്
അതിരില്‍
കിടക്കുന്നതിനേക്കാള്‍
നല്ലത്”
“കടക്കുന്ന അതിര്
കിടക്കുന്ന
അതിരിനെ ഒന്നു
പരിഗണിച്ചിരുന്നെങ്കില്‍!”

ഈയുള്ളവന്‍
ഈയുള്ളവന്‍
പണ്ടുപറഞ്ഞതില്‍
ഞാനില്ല
നമ്മളില്ല
ആത്മപ്രശംസയില്ല
സ്വയംഭോഗമില്ല
എളിമ മാത്രം!
വാ‍ക്കായാലും
നഗ്നമായതോ
കോണകമുടുത്തതോ
നിനക്കിഷ്ടം?

ഫെമിനിസം
ഒരു കിണ്ടിയ്ക്കടുത്തിരിക്കെ
ഏതു മൊന്തയ്ക്കും തോന്നാം
ഈ വിഷാദം.
രണ്ടിന്റെയുള്ളിലും നിറച്ചും
പച്ചവെള്ളമാണെങ്കിലും.

ബിംബക്കുറ്റി
കവികള്‍
കള്ളുകുടിയന്മാര്‍
ലക്ഷ്യം തെറ്റി
പാതിരാത്രി റോഡരികില്‍
ഒരു മൈല്‍ക്കുറ്റിയില്‍
തപ്പിത്തടഞ്ഞപ്പോള്‍
ഒന്നാമനൊടിഞ്ഞുനിന്ന്
“ഭവതീ അങ്ങിലേതു
നമ്പരാണ് സാധ്യമായത്?”
രണ്ടാമനിടഞ്ഞ്
“അരാടാ ഈ മയിലിനെ
കൂരിരുട്ടത്ത്
കുറ്റിയില്‍ കെട്ടിയിട്ടത്?”
മൂന്നാമന്‍ രണ്ടാളോടും
കെറുവിച്ച്
പരസ്യം പറിക്കാനോങ്ങി
“എടീ മൈരേ നിന്റെ
നമ്പരെത്രയാണ്?”


Monday, July 14, 2008

മൂ‍ന്നു കവിതകള്‍


കരുണാലയം
ചാരപ്പാത്രത്തില്‍
കഴിയുമ്പോള്‍
നിന്റെ ഫ്രഞ്ചുമ്മകളല്ല
കൂരിരുട്ടിലെ
നിന്റെ ദന്തഗോപുരമല്ല
കത്തിത്തീര്‍ന്ന
എന്റെ ജീവിതമല്ല.
ഒരുഗതീം പരഗതീം
ഇല്ലാതായ എന്നോട്
ആരേലും എച്ചിത്തരം
കാട്ടുമോ എന്നൊരു
ഭയം മാത്രം.!

ഇപ്പോള്‍ നഗരം
വന്നുപോയ
ഓരോ പപ്പടത്തിലും
അമിതാവേശം കാട്ടി
വമ്പു പോയി
മക്കനാകുമ്പോള്‍
ഊണടുത്തതും
പൊട്ടിത്തകര്‍ന്ന്
ഒടുങ്ങിപ്പോയ
പപ്പടങ്ങള്‍ക്ക്
എണ്ണക്കാലം
തിള എന്ന നാഗരികത.

ഓസുവണ്ടി
വളച്ചാല്‍ വളയും
ഒരു കമ്പുകഷണം
കുത്തിക്കേറ്റിയാല്‍
വണ്ടിയാകും
തല്ലുകൊള്ളും
ഓടും
തളര്‍ന്നുവീണെവിടെയേലും
കിടക്കുമ്പോള്‍
ഉള്ളിലൊരു
ജലപ്പെരുക്കം
നിറഞ്ഞൊഴുകിയ നിനവുകള്‍.
പൊട്ടിപ്പൊളിഞ്ഞതോ
തുളവീണതോ
ചീറ്റിപ്പോയതോ
വീട്ടില്‍ നിന്നും
മുറിച്ചുമാറ്റപ്പെടാന്‍
ഞാനിപ്പഴും
അറ്റങ്ങള്‍ കൂട്ടിമുട്ടാതിങ്ങനെ.

Friday, June 27, 2008

അഞ്ചു കവിതകള്‍


മുഖംമൂടിയും തൊപ്പിയും
“നോക്ക് വാളേ;
സ്വന്തമായൊരു
തലയില്ലാത്തവര്‍
ഞങ്ങള്‍,
നിന്റെ പോലെ
തലയുള്ളവര്‍
അതു പ്രവര്‍ത്തിപ്പിച്ച്
ഞങ്ങളെ കൈമാറ്റം
ചെയ്യരുത്
പ്ലീസ്!”

സുന്ദരിമരത്തിന്റെ പാട്ട്
"പോണോരേ
വാണോരേ
വീണോരേ....
പോകും വഴി
പുഴവഴിയാണെങ്കില്‍,
അവിടെ കടവില്‍
കെട്ടിയിട്ടോ
അഴിച്ചുവിട്ടോ
കരകര പാഞ്ഞോ
എന്റെ അമ്മയെ കണ്ടെങ്കില്‍
ഒന്നു പറയുമോ;
എനിക്കും അതിനുള്ള
പ്രായമായെന്ന്!"


കൊടിമരം പറയാത്തത്.
അഴിഞ്ഞാട്ടം തന്നെയാണ്
ഏതൊരു കൊടിയിലും
സഭ്യനൃത്തത്തിന്റെ
ഉത്തുംഗതയിലും തുടിക്കുക.

ചിലനേരം
ദുരന്തത്തിന്റെ ഓര്‍മ്മയിലേയ്ക്ക്
താഴ്ത്തിക്കെട്ടുന്ന ജീവിതം;
ഒരുനാള്‍ നിന്റെ സ്വാതന്ത്ര്യം
പ്രഘോഷിക്കാന്‍
അവളില്‍ പൂനിറച്ചു ചെയ്യുന്നതും…

എവിടെ അവളുടെ സ്വാതന്ത്ര്യം?

ഞങ്ങളുടെ അത്യാ‍ഗ്രഹം
ഉറക്കഗുളികകളെ
നീ പരിപാലിക്കുമ്പോള്‍
അവരെപ്പോഴും ഒറ്റതിരിഞ്ഞുവന്ന്
നിന്നെ പാട്ടുപാടി
സുഖിപ്പിക്കുമെന്ന് കരുതരുത്.
ഒരിക്കല്‍ അവരുടെ മോചനത്തിന്റെ
കാഹളനാദം നിനക്കു കേള്‍ക്കേണ്ടിവരും.
നീയവര്‍ക്കു കൊടുത്തത്
കാരാഗ്രഹമാണെന്ന
നെറികേടിന്റെ സംഘഗാനം.

നശിപ്പികുക.
നീയൊരു രാജ്യമാണെങ്കില്‍
അവറ്റകളുടെ
ശവം ‌പോലും നിന്റെ പുഴയില്‍
ഒഴുക്കാതിരിക്കുക.

നീയും ഞങ്ങളെപ്പോലെ
ഉറക്കം കാംക്ഷിക്കരുത്!

വാര്‍ത്ത
മുറ്റത്തെ ഒരു പാഴ്ച്ചെടിയുടെ

സുപ്രഭാതത്തെക്കുറിച്ചാണ്;

മേല്‍ക്കമ്പിലിളകുന്ന
തന്റെമേല്‍ വീഴുമെന്നുറപ്പായ
മൂത്രത്തുള്ളിയോട്
മഞ്ഞുതുള്ളിക്ക് തോന്നിയത്
‘എന്റെ കരളേ
സ്വര്‍ണവര്‍ണമേ
പൊന്നേ’ എന്ന
വികാരമാണ്.
പിന്നെയൊന്നായുരുകി
പിറന്നുവീണതോ കണ്ണീര്‍ത്തുള്ളി!

Thursday, June 19, 2008

പാദരക്ഷകള്‍ സൂക്ഷിക്കുക!


"ഒരേ പാതയ്ക്കു നടപ്പിട്ടും
ഒരേ കൂരയ്ക്കു വെളിയ്ക്കടങ്ങിയും
ഒരുമിച്ച് ചവിട്ടുകൊണ്ടും
രണ്ടുപേര്‍.
ഒരാള്‍ ധനികന്‍
ഒരാള്‍ പാപ്പര്‍.
ഒരാള്‍ വലത്
ഒരാള്‍ ഇടത്.
ജീവിതം ഒരു കമ്മ്യൂണിസ്റ്റ്;
ഭ്രാന്തന്‍!"

"ഒരു ദേവാലയത്തിനു
വെളിയില്‍
അധികാരികള്‍
കണ്ടെടുത്ത് കൂട്ടിലാക്കിയത്.
ഒരാള്‍ മേലെ
ഒരാള്‍ കീഴെ.
ഇണയെവിടെയെന്ന്
ഒരു വിചാരവുമില്ല.
വ്യഭിചാരം!"

Monday, June 16, 2008

മോതിരങ്ങളുടെ കവിയരങ്ങില്‍ നിന്നും.


(1)
“നുഴഞ്ഞു കയറി
ഉള്ളില്‍ നിറഞ്ഞ്
തിക്കുമുട്ടിച്ച്
അവനെന്നെ തളച്ചിട്ടു.
അവിടെയോ
പരിഹസിക്കുന്ന
പുല്ലുകള്‍!”

(2)
“തങ്ക‌ക്കുടമായിരുന്നു
അവനു ഞാന്‍,
ചുംബിച്ചിരുന്നു.
ജീവിതമങ്ങനെ
കഴിഞ്ഞുകൂടുമ്പോള്‍
പലരും ചുംബിക്കുന്ന
പരിപാവനതയിലേയ്ക്ക്
ഉടലോടെ മോക്ഷം കിട്ടി.
ആള്‍ദൈവത്തിന്റെ കൈകളില്‍
വേശ്യാവൃത്തി!”

(3)
“ജീവിതപ്രതിസന്ധി
ഒരു കടന്നുകയറ്റക്കാരനാണ്.
ആദ്യം മൂര്‍ച്ചയുള്ളൊരായുധം പോലെ
ഭയപ്പെടുത്തുന്നു.
പാ‍റപോലെ ഉറച്ച
യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്ന്,
ക്ലേശത്തിന്റെ
നീണ്ട മരുഭൂമി താണ്ടി,
മടുപ്പിന്റെ
പുല്‍‌പരപ്പിലാണ്
തലചായ്ക്കുക.
മുന്നിലേയ്ക്കു നോക്കുമ്പോള്‍
പ്രതീക്ഷയില്ല.
ഒരിക്കലുമത് മറികടക്കാനാവില്ല.
കിടന്നിടത്തുതന്നെ
ജീവിതം ഒടുങ്ങിപ്പോകും.

(4)
“ഒരു ദിവസം അവരെന്നെ ആ
ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
നിങ്ങളവിടെ പോകുമ്പോള്‍
എന്റെ ശേഷിപ്പുകള്‍
കണ്ടറിഞ്ഞെങ്കില്‍ ഓര്‍ക്കുമോ?
കാലമേറെ കിടന്നുകൊടുത്തിന്റെ
അടയാളമാണ്.
അതും മാഞ്ഞുതുടങ്ങുമ്പോള്‍
തട്ടിക്കൂട്ടിയവരോ
തട്ടിക്കൊണ്ടുപോയവരോ
നിങ്ങളോ ഓര്‍ത്തെന്നു വരില്ല”

(5)
“എല്ലായിടത്തും ഉരുണ്ടുകളിക്കുന്നവരെയും
എല്ലാത്തില്‍ നിന്നും ഊരിപ്പോരുന്നവരെയും
നിങ്ങളെപ്പോഴും സൂക്ഷിക്കുന്നു!”

(6)
“എന്റെ കഥ
നിങ്ങളുടേതുപോലെയല്ല.
എന്റെ കവിത നിങ്ങളുടേതുപോലെയാവില്ല.
ഞാന്‍ എന്റെ ഭൂമികയില്‍ നിന്നും
മുറിച്ചുമാറ്റപ്പെട്ടവനാണ്.
എന്റെ ഭാഗ്യം കൊണ്ടാണ്
അവിടെ നിലം അഭിവൃദ്ധിപ്പെട്ടത്.
ഞാന്‍ നിലയുറച്ചു വരുകയായിരുന്നു.
അസൂയാലുക്കള്‍;
ആദ്യമവരുടെ പക്ഷം വലിച്ചടുപ്പിക്കാന്‍ നോക്കി.
വഴങ്ങാതെവന്നപ്പോള്‍ സോപ്പിട്ടു.
ഞാനിളകിയില്ല.
എന്റെ രാജ്യത്തുനിന്നും
എന്നെ പറിച്ചുമാറ്റാനോ?
ഞാനിങ്ങനെ കവിയാകുന്നതിനു മുന്‍പാണ്.
ആയുധമുള്ളവര്‍ക്ക് ഇക്കാലത്ത്
എന്തും സാധ്യമാണ് ”

Sunday, June 15, 2008

മാലയോഗം

കൂട്ടുകാരാ...
ഈ പ്രതിസന്ധിയെ
മറികടക്കാന്‍ രണ്ടു
മാര്‍ഗങ്ങളുണ്ട്.
ഒന്ന് പ്രതിസന്ധിയെ
തലയില്‍ കയറ്റിയിറക്കുക
മറ്റൊന്ന്;
പ്രതിസന്ധിയുടെ
കെണിപ്പകറ്റി നിവര്‍ത്തിച്ച്
കഴുത്തില്‍
ചുറ്റിപ്പിണയ്ക്കുക.

അല്ലാതെ;
ഈ പ്രതിസന്ധിയില്‍
തലയിട്ടിളക്കി
എത്ര പരിശ്രമിച്ചിട്ടും
ഒരു കാര്യവുമില്ല.

Saturday, June 14, 2008

കടന്നല്‍ക്കൂട് ഇളകാതിരിക്കുമ്പോള്‍ അവളെങ്ങനെ മരിക്കും?

കടന്നലുകള്‍
വെളിച്ചം തെളിച്ചുവീണ
പാതിയില്‍
തൂക്കിയിട്ട ചിരിയില്‍
അടിച്ചുകയറ്റിയ
ആണി
വലിച്ചൂരി ശേഷിച്ച
തുളയില്‍ നിന്നും
പുറത്തുവന്നു.

ഉള്‍ഭിത്തിയുടെ
ഒഴിഞ്ഞ മൂലയില്‍
കൂടുകെട്ടിയ
ആക്രോശങ്ങള്‍.

തീച്ചൂട്ടുമായി
കാത്തിരുന്ന്
എന്തിന് തലച്ചോര്‍*
കത്തിക്കണം?

അകക്കാറ്റില്‍
ഇളക്കം തട്ടിയ
തുളവീണ ചിരി!

മൂളിയ കുറ്റങ്ങള്‍
മൂളാത്ത കുറവുകള്‍
വിഷം നിറഞ്ഞ
അവയവവുമായി
ചിറകുകള്‍.

*എന്റെ തലച്ചോറിനെ
കടന്നല്‍ക്കൂടെന്ന്
കുറുമ്പെഴുതിയ, അവളുടെ
അവസാനത്തെ
പ്രണയകവിത.

Tuesday, June 10, 2008

ഒരു വീക്കുകൊണ്ടൊന്നും മതിയാവില്ലെങ്കിലും...

ഇഞ്ചിപ്പെണ്ണ്, രാജ് നീട്ടിയത്ത് തുടങ്ങി നിരവധി ബ്ലോഗര്‍മാരോട് കേരള്‍സ് ഡോട്ട് കോം കാട്ടിയ അവമര്യാദയോടുള്ള, ഗുണ്ടായിസത്തൊടുള്ള ശക്തമായ പ്രതിഷേധത്തില്‍ ഈ ബ്ലോഗും പങ്കുചേരുന്നു. വാക്കിന്റെ, ചിന്തയുടെ ഉറവിടങ്ങളെ, പ്രസിദ്ധീകരണത്തിന്റെ സ്വയം സമര്‍പ്പണങ്ങളെ തരംതാഴ്ത്തി കാണുന്നതും അത്തരത്തില്‍ പ്രചരിപ്പിക്കുന്നതും തികച്ചും വേദനാജനകമാണ്. ഈ പ്രവണത തീര്‍ച്ചയായും എതിര്‍ക്കപ്പെടണം. ഇടപെടലിലെ വഷളത്തരംകൊണ്ട് ഒരു പ്രശ്നത്തെ വലിച്ചുനീട്ടി അതിനെയും തങ്ങള്‍ക്കു വളമാക്കി മാറ്റിയ കേരള്‍സ് ഡോട്ട് കോമിന്റെ ഗൂഢാലോചനയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിനെതിരെ;
ഒരു വീക്ക് . കരിവീക്ക്.

Wednesday, June 4, 2008

വെളിപാടുമുതല്‍ അഞ്ചു കവിതകള്‍

വെളിപാട്
മലര്‍ന്നുപറക്കാന്‍
തുടങ്ങിയതുകൊണ്ട്
പ്രപഞ്ചം
കീഴ്‌മേല്‍ മറിഞ്ഞെന്ന്
കാക്ക.
തൂങ്ങിയാടുന്ന മരങ്ങള്‍
തൂങ്ങിനടക്കുന്ന മനുഷ്യര്‍
തൂങ്ങിയോടുന്ന മൃഗങ്ങള്‍
തൂങ്ങിത്തൂങ്ങി വീടുകള്‍.
കാര്യങ്ങളെല്ലാം
തലതിരിഞ്ഞിടുമ്പോള്‍
ഭാവങ്ങളെല്ലാം തന്നിലും
അത്രകണ്ടുണ്ട് നഗ്നത!

കുഴലിന്റെ വിലാപം
പന്തീരാണ്ടുകൊല്ലം
നായുടെ വാലില്‍
കിടന്ന ഒരു കുഴല്‍
പരാജിതനായി
പുറത്തുവന്നു.
ചുളിഞ്ഞുപൊട്ടി
വളഞ്ഞുനിന്ന്
സങ്കടം പറഞ്ഞു.
പരീക്ഷകാ….
ആട്ടിയാട്ടിയും
ആസനമിരുത്തിയും
തുടയിലോട്ട് തിരുകിയും
അവഹേളിക്കുന്നിടത്ത്
ഇനിയൊരു കുഴലിനെയും
പറഞ്ഞയക്കരുത്.

ചൂലുകളെന്നോ?
അരയ്ക്കു താഴെയാണ് കെട്ട്;
ഒന്നു മുറുക്കി
നിലത്തിട്ടുകുത്തിയാല്‍
നല്ല പൂപോലെ ഇതളെടുത്ത്
വിരിഞ്ഞു നില്‍‌‌ക്കും.
മുറ്റത്ത് മുഖമുരച്ച്
ചപ്പുചവറിലൊക്കെ
വലിച്ചിഴയ്ക്കുമ്പോള്‍
ആരുമോര്‍ക്കില്ല;
കെട്ടിയതും മെരുക്കിയതും
ഒരു മുന്നൊരുക്കമായിരുന്നിട്ടും.

മേട്ടം
നിവര്‍ന്നുനിന്ന് നിന്നെയും
നിന്റെ വര്‍ഗ്ഗത്തെയും
തമ്മിലടിപ്പിച്ച്,
കുഴിയില്‍ ചാടിച്ച്
വിജയിച്ചവന്‍
നിന്നെ ആയുധമാക്കി
തോറ്റ് മടങ്ങിയിരിക്കുന്ന
പത്തിക്കുമേല്‍ ആക്രമിക്കും

പഴമയുടെ കണ്ണീര്‍
കേള്‍ക്കണോ…..
ഏതൊക്കെ അവന്മാരെ
ഏതൊക്കെ ദ്വാരത്തില്‍,
മനാരത്തില്‍ എങ്ങനെ
പിരിച്ചു കയറ്റിയതാന്നറിയാമോ…?
എന്നിട്ടൊരുനാള്‍ ചെല്ലുമ്പോള്‍
എല്ലാ അവനും വല്യ സ്റ്റാറായി!
ഞാനിരുന്ന് നക്ഷത്രമെണ്ണി!

Friday, May 30, 2008

ഇറച്ചിക്കടയില്‍ സംഭവിച്ചത്

ഇറച്ചിവെട്ടുകാരന്‍
തിന്നാന്‍ കാത്തുവെച്ച
മാമ്പഴം,
കരള്‍ മാത്രം വാങ്ങാന്‍
വന്ന പെണ്‍കുട്ടി.
ഞാനാകട്ടെ
അതിന്നിടയില്‍
ഒരുപമയെ കുരുക്കാന്‍
ശ്രമിക്കുകയായിരുന്നു.
തലകുനിച്ചുനിന്നിട്ടും
മിഴി കൂമ്പിയടച്ചിട്ടും
പെണ്‍കുട്ടി
അതു കണ്ടുപിടിച്ചു…!
“ചേട്ടാ ചേട്ടന്റെ
മാങ്ങേല് ‌പുഴു”
വന്ന വേഗത്തില്‍
തിരിച്ചിറങ്ങിയ
ഉപമ.
പുളയുന്ന പുഴു.
ഇറച്ചിക്കടയ്ക്കു മുന്നില്‍
പരസ്പരം
കാത്തുനില്‌ക്കുന്നവര്‍…..!

Thursday, May 29, 2008

ഞാന്‍ നിന്നെ സ്നേഹിക്കുന്നു

മച്ചിലെലി ചത്തു;
കുറ്റമാരുടെ? ശിക്ഷയെനിക്ക്
നീ തന്നത്.
തലപിരിച്ചെടുത്ത്
മൂക്കുകൊണ്ട് ‘ക്ഷ’.
ചീഞ്ഞതിലെല്ലാം
കുനിച്ചും വളച്ചും പിഴുതെടുത്ത്
അക്ഷരപീഡനം.
വെളിക്കിരുന്നതിന്റെ ഓര്‍മ്മയില്‍
പോയി ചവിട്ടിയാലും
വളിച്ചതിന്ന് വായകാട്ടിയാലും
നുളച്ച് വിഷമവൃത്തങ്ങള്‍.
എന്നിട്ടും
നിന്നെ ഞാന്‍ സ്നേഹിച്ചു.
വല്ലപ്പോഴും ഒന്നു പിടിച്ചുലച്ച്
പിഴിഞ്ഞതില്‍
നീയല്പം ഉടഞ്ഞുപോയിരിക്കണം.
ഹഠയോഗിയെപ്പോലെ ഏഗാഗ്രമായി
ജലപ്പരപ്പില്‍ നീമാത്രമായിരുന്നു
ധ്യാനം.
ഓര്‍മ്മയില്ലേ
നീന്തിമറിഞ്ഞപ്പോള്‍
മാറിമാറി കൊത്തിപ്പിടിച്ചു ചുംബിച്ചത്.
മുല്ലപ്പൂചാരി
സുഗന്ധം ചൊരിഞ്ഞ്
മദ്യക്കുപ്പിയുടെ വക്കുചേര്‍ന്ന്
നമുക്ക് വീണ്ടും പ്രണയിക്കാം.
ഒരു മാമ്പഴത്തില് നിന്നും
പൂവില് നിന്നും ആവോളം
നുകര്‍ന്നെടുത്ത്
തിരിച്ചറിയാം. മറന്നലിയാം.
നിന്റെ വഴികളും മുറികളും
അറകളും അഴികളും
തുറന്നിട്ടിരിക്കുന്ന വാതിലുകളും.
നിനക്കുവേണ്ടി മാത്രം.

അറിയാം……..;
എന്റെ ചുറ്റുവട്ടത്തെവിടെയോ
ചുഴിയിട്ട്
ഊതിയൂതി നീ
നില്‍പ്പുണ്ട്.
ഒന്നിങ്ങു കയറിവാ.
ആ പഴയ പെണ്‍കൊടിയായി.
ആരെയും കൂസാത്ത……

അല്ലെങ്കിലും;
നമുക്കിടയില്
ശ്രദ്ധിക്കേണ്ടത്
ഇത്രമാത്രമല്ലേ….?

വന്നും പോയുമിരിക്കാനുള്ള
കരാറുതെറ്റിച്ച്
സ്ഥിരം പൊറുതിക്ക്
വന്നപ്പോഴായിരുന്നു
ഞാന്‍
നീ മുട്ടി മരിച്ചത്……!

Monday, May 26, 2008

ഒരു പൂച്ചയുടെ ആത്മഗതത്തില്‍ നിന്നും കോപ്പിയടിച്ചത്


കണ്ണിറുകെയടച്ചില്ലെങ്കില്‍ ‍കൂരിരുട്ട്
പാലില്‍ വീണു കയിച്ചാലോ!

***** ***** ***** *****
കാട്ടില്‍ പുലിയെ
കണ്ട് പേടിച്ച്
കുന്തം വിഴുങ്ങി.
നാട്ടില്‍ എലിയോട്
തോറ്റ് നാണിച്ച്
കുന്തം വിഴുങ്ങി.
രണ്ടു കുന്തങ്ങളും
കണ്ടയുടനെ

കൊതികൊണ്ട് കെട്ടി.
ഇനിയെങ്ങനെയാണ്,
എന്നാണ്
ഒരു ധീരനായ,
നാണമില്ലാത്ത
കുന്തം പുറത്തു വരുക?!.

***** ***** ***** *****
രണ്ടുകാലില്‍ നിവര്‍ന്നുനിന്ന
ഉന്നതിയില്‍ നിന്നും
വീണപ്പോഴതാ നാലുകാലില്‍.
വെറും തിരിച്ചറിവിന്റെ
പ്രശ്നമായിരുന്നു ഞങ്ങള്‍ക്കിടയില്‍!

***** ***** ***** *****
മടുപ്പ് അനങ്ങാതെ
തറയില്‍ കിടന്നു.
വിശപ്പ് അടുപ്പിനു

ചുറ്റും‍മണം പിടിച്ചു.
കാമം തട്ടിന്‍‌പുറത്ത്
പതുങ്ങിനടന്നു.

എങ്ങുമെങ്ങും
നോക്കാതെ
ധ്യാനിച്ചിരുന്നിട്ടും
വല്ലാത്തൊരു കടിപിടി.

***** ***** ***** *****
എല്ലാം ഒറ്റ
വാക്കിലൊതുക്കാനായിരുന്നു
ദൈവത്തിന്റെ കല്പന
ഞാനാരാ മോന്‍!
ഞാനാ വാക്കിനെ
എല്ലാത്തിലും ഒതുക്കി!


Friday, May 16, 2008

അശ്ലീല കവിതകള്‍: അഞ്ചെണ്ണം.


കമിതാ‍ക്കള്‍
ഒരു ഗ്ലാസ്സ് പച്ചവെള്ളത്തില്‍
വെറും മട്ടായി അഭിനയിച്ചു-
ഒട്ടുനേരം പഞ്ചസാര.
മട്ടുമാറി കലരാന്‍ തുടങ്ങിയപ്പോള്‍
പച്ചവെള്ളവും അഭിനയിച്ചു.
എനിക്കു നിന്നോട് പെരുത്ത് പ്രേമമെന്ന്.

കാടിന്റെ കാമം
തുണ്ടുമാത്രം കണ്ടുകണ്ട്
ഒരുനാള്‍ പച്ചിലകള്‍ക്കിടയിലൂടെ
മൊത്താകാശം കാണാന്‍ പോയി
തുണ്ടുതുണ്ടായി മടങ്ങിവന്നു.

യക്ഷിക്ക്
വെറ്റില കയ്യിലെടുത്തതി-
ന്നൊത്ത നടുക്കവന്‍
പെരുവിരല്‍ കൊണ്ട്
നൂറുതേച്ചു!

നാല്‍ക്കാലി
ഉരസിനോക്കി
പൊക്കിനോക്കി
ആട്ടിനോക്കി
നിര്‍ത്തി നോക്കി
ശേഷം പിന്നെയും
ചിന്തേരിട്ടു.
ഓരോരോ കാലുകള്‍!

ഒലക്കേടെ മൂട്
ഉരലിനു കിട്ടേണ്ട
രതിസുഖത്തിനിടയില്‍ കയറി
പൊടിഞ്ഞുതീരുന്ന അരിമണികളെ
എന്തു വിളിക്കും?


Tuesday, May 13, 2008

മറുപടി പ്രതീക്ഷിക്കുന്നു


(1)
പച്ചിലപോലെ; പൊഴിഞ്ഞു വീഴുന്ന
ഉണക്കയിലയില്‍ നിന്നും മറുപടി പ്രതീക്ഷിക്കും.
നാളെയുടെ പകര്‍പ്പിതുതന്നെയെന്ന ആശങ്ക,
നീ വീണുകിടക്കുന്ന നിലമെന്ന അസ്വാസ്ഥ്യം,
അതിലേറെയാണ് കാറ്റിലിളകുന്നത്ര സത്യമെന്ന്
നിന്റെ കിടപ്പിലേയ്ക്ക് ഒക്കെയും
വിശ്വസിക്കാന്‍ പോന്നൊരു വാക്ക്.

ഉടല്‍പോലെ; വയല്‍‌വരമ്പിലൂടത്രയും വളഞ്ഞൊടിഞ്ഞു
മണ്ടുന്ന നിഴലിനോടും കാത്തിരിക്കും.
വെളിച്ചം തിരിച്ചറിഞ്ഞൊന്നു നോക്കിയപ്പോള്‍
കാല്‍‌‌വണ്ണകിഴിച്ച് ഒളിച്ചുപോവാന്‍ നോക്കിയതല്ലെന്ന്
കുരുക്കറിയാതെ അഴിയാതെ മലര്‍ന്നടിച്ചു വീണതല്ലെന്ന്
വലിച്ചിഴിച്ചു നടക്കുമ്പോള്‍ എന്റെ അര്‍ത്ഥഗര്‍ഭമായ
അടയാ‍ളമായി മലര്‍ന്നുകിടക്കുമ്പോള്‍
ആത്മാവിന്റെ മങ്ങിയ രൂപരേഖയല്ലെന്ന ഒരുറപ്പ്.

(2)
ഒരു കഥയെഴുതാനാവാതെ വരുന്നത്,
വിദൂരദേശത്തിരുന്ന്, നാട്ടില്‍ കറിക്കരിയുന്ന
അമ്മയെ ഓര്‍മ്മിക്കുന്നത്, അതുപോലൊക്കെ
സങ്കടപ്പെടുത്തുമെങ്കിലും ഓര്‍ത്തുകൊണ്ടിരിക്കാന്‍
ഇഷ്ടം തോന്നുന്ന ചിലത്……

ഒരു മറുപടി കിട്ടാതെ വരുമ്പോഴാണ് കത്തിന്റെ-
കടയ്ക്കലിരുന്ന് അതിനെ കുറ്റം ചുമത്തുക.
എന്ത് അവിവേകമാണ് എഴുതിച്ചത്,
പിഴുതുമാറ്റുമ്പോള്‍ കാണുന്നത് വെറും മണ്ണല്ലല്ലോ….
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കു വളര്‍ന്ന
പൂവെവിടാ കായെവിടാ വേരെവിടാ കിഴങ്ങെവിടാന്ന്
തിരിച്ചരിയാനാവാതെ ഒരു ഇരുതലമൂരി ചെടി!

കട്ടു ചെയ്തപ്പോള്‍ തരിച്ചിറങ്ങുന്നതിനു
തൊട്ടുമുന്‍പുണ്ടായൊരു ഞെട്ടല്‍,
തിരിച്ചുവരാത്തൊരു വിളിയെ കാത്ത്
മടങ്ങിയിരിക്കുന്ന സുഖം;
പുസ്തകം. ഇല്ല ഇനി തുറക്കില്ല
താളിലൊതുങ്ങി മേല്‍മേലെ അടുങ്ങി
അടഞ്ഞിരിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു നിന്നെ വിളിച്ചത്.
“സുഖം പരമസുഖം അവിടെയോയെന്ന്”
അടക്കം ചെയ്തൊരു മയില്‍‌പ്പീലി. ഒട്ടുമേ വളരാതെ.
അലങ്കോലപ്പെട്ടുകിടക്കുന്നവയുടെ അക്ഷരാരൂപിയെ
പ്രാപിച്ച് എന്നെ മാത്രം വായിച്ചത്ര അടങ്ങിയിരിക്കുന്നു.

(3)
മിണ്ടാതിരുന്ന് ആഴി കുറുക്കിയ മറുപടി,
അവഗണപോലെ വാരിത്തരുന്ന അടി,
അമ്പേ പരാജയപ്പെട്ടവനെന്ന് ചുവരിലെഴുതി തൂക്കും മുന്‍പ്
നിന്നില്‍ നിന്നും ഇരന്നുവാങ്ങുന്നത്.


Monday, May 5, 2008

എന്തു വിശപ്പിന്റെ കേടാണ് നമുക്ക്?


സ്ഫോടനത്തില്‍ തകര്‍ന്ന
ചില്ലുസ്വപ്നം ചിതറി
പിന്നിലും മുന്നിലും
തുളച്ചുകയറിയ പകല്‍.

വിശപ്പിന്റെ ദീനത
അസ്തമിക്കാനറച്ച ഓരോ
വെളിച്ചവും വലിച്ചൂരി
ഓര്‍മ്മയുടെ ഇരുട്ടില്‍
കുത്തിവരച്ചു.

ഒറ്റപ്പെട്ട നക്ഷത്രങ്ങള്‍
പറിച്ചെടുത്തപ്പോഴും
തൊലിയുരിഞ്ഞ് പാടുകള്‍
ശോണിമ, ശ്ലേഷ്മരസം,
മഞ്ഞ മോഹങ്ങള്‍.

ഇനി നീലാകാശം
തിരിച്ചുകിട്ടാനില്ലെന്ന
അറിവുറഞ്ഞ
ഒടുവിലെ ഉറക്കം.

മഞ്ഞുരുകി
നിറഞ്ഞു തുളുമ്പി
കരമാഞ്ഞ കടല്‍
തിളച്ചുമറിഞ്ഞ്
ജീവന്റെ കണികകള്‍,
പറന്നകലാന്‍
ആകാശമില്ലാത്ത
അനന്തത.

തരിശുമാത്രമായ
പരിവേഷം നേടി
കേടുപറ്റിയ
ബാക്കിയായ വിശപ്പ്.

Tuesday, April 29, 2008

പാഠശാല ദൂരെയാണ്


കുമാരി

ഒഴിവേറെയുള്ള
അറകളറിയാതെ,
വായഞെക്കി
തോളത്തു തൂക്കിയിട്ട്
നെഞ്ചത്ത്
ഒരു ഫയല്‍ സൂക്ഷിച്ചു.

കുമാരന്‍

പുസ്തകമാണെങ്കിലും
പുകയെടുത്തതാണെങ്കിലും
പുല്ലാണെങ്കിലും
എറിഞ്ഞുകളയാനുള്ള
ആക്ഷനിലാണ്
കൈവശം.

പാഠശാല ദൂരെയാണ്,
അതിന്റെ നടവരെ
ഇങ്ങനെയൊക്കെ
നടന്നുതന്നെ പോകണം!

Wednesday, April 23, 2008

വിഷം

ഈച്ചയുണ്ണാത്ത
ജീവിതം നയിച്ച്
കൊതുകൂറ്റാത്ത
വിപ്ലവം ശീലിച്ച്
പുഴുവരിക്കാത്ത
മരണം സ്വന്തമാക്കണം.

Friday, April 11, 2008

ഒരു നിശാശലഭത്തിന്റെ ജീവിതകഥ


ഒറ്റച്ചിറക്
റ്റാറ്റൂ പോലെ മുഖത്ത്
ഒട്ടിക്കിടന്നതില്‍ നിന്നുമാണ്
ഉണര്‍ന്നത്.

ഒന്നു തടവിയപ്പോള്‍
തിരിച്ചറിവുകള്‍
തടിച്ചെഴുന്നേറ്റു.

രാത്രി മണ്ടയടച്ച തെങ്ങിനെയും
വെളിച്ചം പൊട്ടിപ്പോയ വഴിവിളക്കിനെയും
കരിന്തിരികത്തുന്ന ദരിദ്രശോഭയെയും
കടന്ന്
കിടക്കയില്‍
മഴവില്ലിനെക്കുറിച്ചുള്ള
എന്റെ സ്വപ്നത്തിലേയ്ക്ക്
വന്നുവീണതാവണം.

ഉറക്കം തിരിഞ്ഞുമറിഞ്ഞപ്പോള്‍
ഒട്ടിപ്പോ‍യതാണ്.
ഉണര്‍വുകള്‍ ചവിട്ടിയരച്ച
മറ്റേ ചിറകിനെ
കാലുകള്‍ മലര്‍ത്തിനോക്കി.

എന്റെയീ ദുരന്തത്തെ
വീക്ഷിക്കുമ്പോള്‍
പ്രാണഭയത്തോടെ
ഞെളിക്കുന്ന പുഴുവിനെ
വെറുപ്പോടെ അവരിനി
കണ്ടെത്തും!

Sunday, April 6, 2008

ഇരുട്ടിലായിരിക്കുമ്പോള്‍ തലപുകയുന്നത്....


നിന്റെതന്നെ
കാല്‍ച്ചുവട്ടിലേ-
യ്ക്കുരുകിവീഴുവാനെങ്കിലും,
തിരിയിടുമ്പോള്‍
തീയിടുമ്പോഴെന്തൊരു
ഗമയും ഗരിമയും.

നിന്റെയാ പരല്‍മീ-
ങ്കണ്ണില്‍ കുത്തി-
ച്ചിതറിയ
കമ്പിത്തിരികളില്‍
മുഖമറിഞ്ഞുരച്ചു
പൊട്ടിയ പടക്കങ്ങളില്‍
നീയുരുകി മടങ്ങവെ
ശ്മശാനത്തില്‍
മഞ്ഞുകൊണ്ടു
ജപിച്ചുനില്പാന്‍
പുനര്‍നിര്‍മ്മിച്ചു
കൊണ്ടുപോയതായിരുന്നു
നിന്നെ……

ഞാനറിഞ്ഞു.

പണ്ടുപിന്നെ;
തേന്‍‌കൂടുടല്‍
കണ്ടെടുത്തതും
മേനിമൊത്തം
തേനിറ്റുകിനിഞ്ഞു
നീ നിന്നതും
പിഴിഞ്ഞുപിഴിഞ്ഞു
ചണ്ടിയായ്
മറ്റൊരഴകോടെ
നിര്‍മ്മിച്ചതും
നിരത്തിവച്ചതും
പൂജിച്ചതും.

ആരു കണ്ടു
ശവംനാറിപ്പൂവുകള്‍
മൂടിനീ കിടക്കുമ്പോള്‍
നിന്റെ കര്‍മ്മത്തെ
പിറവിയെ
കരിഞ്ഞൊരു നാമ്പുപോലെ
കറുത്തടിഞ്ഞൊട്ടി
നാഭിയില്‍.

ഇരുട്ടിലെങ്കിലും
മറവിയെങ്കിലും;
എന്തെന്തു
മെഴുകുഗന്ധങ്ങള്‍!
നിന്റെ സുഗന്ധങ്ങള്‍.

Saturday, April 5, 2008

ഞാനിനി നിന്നോട് മിണ്ടില്ല.


ഉപ്പിലിട്ടിരുന്നിട്ടു-
മിത്രനാളൊട്ടു
തൊട്ടുകൂട്ടുവാനേകാ-
തെന്റെ കൈവിരല്‍
തുമ്പു കോറി-
വരഞ്ഞൊരു
പൊതികെട്ടി,
നീയൊരു കടലിനെ
കവിള്‍കൊണ്ടു
നടന്നില്ലേ?
കരിനീല കണ്ടതില്‍
കരളുരുകി
കരയിളകി
കാല്‍ വഴുതി വീണതില്‍
കണ്ണാടി, ഞാനതില്‍
ചിതറിക്കിടക്കുന്നു.

ചതിയല്ലേ..?
ഞാനിനി
നിന്നോട് മിണ്ടില്ല.

Thursday, April 3, 2008

പട്ടിണിമരണം.


ഇന്നലെ;
തൊണ്ടയില്‍ കുടിവെള്ളം മുട്ടി.
മുട്ടിയുടനെ വാതില്‍ തുറന്നു
കുടിവെള്ളം പുറത്തേയ്ക്കു ചാടി
പുറമേ പുളിച്ചുതികട്ടിയതും ചാടി
കുടിവെള്ളത്തിന്റെ നടുവൊടിഞ്ഞു
അങ്ങനെ,
മൊത്തത്തില്‍ കുടിവെള്ളം മുട്ടി.

ഇന്നലെ;
കഞ്ഞിയില്‍ പാറ്റ വീണു
കഞ്ഞിമൊത്തം കളഞ്ഞു.
പാറ്റ പട്ടിണികിടന്ന്
കഞ്ഞിയെ പലകുറി
ധ്യാനിച്ചു.

ഇന്നലെ;
വിശപ്പ് ചെറിയൊരു
ഗണിതം പഠിപ്പിക്കാന്‍
മിനക്കെട്ടതിന്
രണ്ടുതവണ കുമ്പസാരിച്ചു.

ഇന്നലെ;
ഉറക്കം വന്നില്ല.
വരാഞ്ഞതില്‍ പരിഭവം പറഞ്ഞ്
ഉറക്കത്തിന് സന്ദേശമയച്ച്
ജീവിതം കിടക്കവിരിച്ചു

ഇന്നലെ;
സ്വപ്നം പോലും കെട്ടതായൊരു രാത്രി
പാലം കടക്കുവോളം
വിശപ്പിന്റെ പുസ്തകം
വായിച്ച പട്ടിണി
ഇക്കരെ നോക്കി
ഏമ്പക്കം വിട്ടു.

ഒരു മരണത്തെയൊക്കെ
അപ്പാടെ അകത്താക്കിയെന്ന
സംതൃപ്തിയാവണം.

Wednesday, April 2, 2008

തെണ്ടിക്ക് വരാന്‍ കണ്ട സമയം!

മുള്ളുതറയ്ക്കുമെന്നതിനാല്‍
ചുറ്റുമുള്ള കാഴ്ച്ചകളില്‍
ഇനി തലോടുക വയ്യ.

കളികണ്ടിരുന്നപ്പോള്‍
കാണികള്‍ക്കിടയില്‍
കടലകൊറിച്ചിരുന്നവളുടെ
മടിയില്‍
ഞെരടിയതില്‍ ബാക്കി
തൊലികള്‍.

മുറ്റത്ത് തെണ്ടിയുടെ
വേഷത്തില്‍ വന്ന
കൊതിയോട്
മടിക്കുത്തില്‍ സഭ്യതയുടെ
കിഴികുത്തിവന്നവള്‍
തൊലിയും
തൊലിഞ്ഞതും
തൊലിയാതെ ബാക്കിയായതും
തൊലിക്കട്ടിയും
മുറ്റത്തേയ്ക്കെറിഞ്ഞപ്പോള്‍
തെണ്ടി ചിരട്ട നീട്ടി.

അപ്പോള്‍ കരന്റുപോയി!

നന്നായി;
നിര്‍ഗുണന്മാര്‍,
പ്രതിരോധികള്‍.
അത്ര വിരസമായിരുന്നു
കളി.

അവളെവിടെപ്പോയെന്ന്
വെറുതെ,
മുറ്റംനിറച്ചും നോക്കിയാലെന്ന്
വാതില് തുറന്നപ്പോള്‍
കളി കാര്യമായി
ഒരു തെണ്ടി;
ഒറിജിനല്‍.
എന്റെ അതേ മുഖം,
അതേ ചിരി,
നോട്ടം.
തുണിയില്ല!

തൊലിയുരിഞ്ഞുപോയി.

Friday, March 21, 2008

പൂ പറിച്ചവള്‍



ഉദ്യാനമദ്ധ്യേ
ഞാന്‍ നട്ട റോസയില്‍
പുഷ്പിച്ചു നി‌ല്‌ക്കും
വെളുത്തപുഷ്പം

ആരും പറിച്ചിടും
കണ്ടാല്‍ കൊതിച്ചി-
മേഴുവര്‍ണ്ണങ്ങളും
ലയിച്ച പുഷ്പം

ഒറ്റയ്‌ക്കു നിന്നു
ഞാനന്തിച്ചതിന്‍ ചാരേ;
എത്രയെന്നറിയില്ല
നേരം പുലര്‍ന്നുപോയ്

പാണികള്‍ വെമ്പി-
ക്കരഞ്ഞുപോയന്നേരം
പൂവേ പറിക്കുവാ-
നുള്ളം കൊതിച്ചീല

തോട്ടിപ്പണിക്കുപോം
പെണ്‍കളും നോക്കി
ആഢ്യധനസ്ഥരാം
സ്ത്രീകളും നോക്കി

കണ്ണില്‍ കളവുള്ള
കാ‍ക്കയും നോക്കി
പുല്ലിനായോടുന്ന
പൈക്കളും നോക്കി

ഓലിയിട്ടലറുന്ന
നായ്‌ക്കളും നോക്കി
കൂട്ടില്‍ തനിച്ചായ
തത്തയും നോക്കി

പൂക്കളെ കണ്ടവര്‍
പോക്കൂതുടങ്ങി
പാത്തും പതുങ്ങിയു-
ണ്ടാരോ വരുന്നു!

കാക്കേടെ കണ്‍കളെ
കാഞ്ചീ ചതിച്ചു
ഒരു തുള്ളി രക്തമാ
പൂവില്‍ പതിച്ചു

കാക്കയശുദ്ധിക്കു
പാത്രമെന്നല്ലോ
പൈമ്പാല്‍ കറന്നു
ഞാന്‍ പൂവില്‍ പതിച്ചു

കാക്കക്കറുപ്പിനെ
ചന്ദനം മുക്കി
ചന്ദനഗന്ധമാ
പൂവില്‍ പടര്‍ത്തി

ആരോ പതുങ്ങി
വരുന്നെന്റെ ചാരത്ത്
മലര്‍വാടി മൊത്തം
ത്രസിച്ചുപോയ് നേരത്ത്

നായ്‌ക്കളും തത്തയും
മൂകരായ് നോക്കുന്നു
നായ്‌ക്കള്‍ കരഞ്ഞില്ല
തത്തയോ ഊമയും

അടര്‍ത്തിയങ്ങാരോ
കുസുമബിംബത്തിനെ
ചിതറിവീണിതളുകള്‍
പെട്ടെന്നദൃശ്യമായ്

ഒരു തുള്ളി രക്തം
പൊഴിഞ്ഞു വീണിതളിന്റെ
യൊപ്പം വളര്‍ന്നുപോ-
യൊരു കൊച്ചു സ്നേഹം!

ഉദ്യാനമദ്ധ്യേ പൂവിനെ-
പ്പെറ്റതാം ചെടിയുടെ
ഉച്ചിയില്‍ ഉശിരുള്ള മുള്ളിന്
ഒരുപാടു നന്ദി.
ഇതെന്റെ പതിനാറുവയസില്‍ എഴുതിയ കവിതയാണ്. ഇന്നോളം ചില ചെറു വേദിയിലൊക്കെ ചൊല്ലിയെന്നല്ലാതെ പ്രസിദ്ധപ്പെടുത്താനോ നഷ്ടപ്പെടുത്താനോ കഴിഞ്ഞില്ല. കുറവുകളേറെയുണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ടതെന്ന് ഉള്ളില്‍ കുത്തിക്കുറിച്ച ഈ വരികള്‍ അതിന്റെ ശബ്ദത്തോടൊപ്പം അവതരിപ്പിക്കാം എന്നതിനാല്‍ മാത്രം…………;
പൊട്ടക്കലത്തില്‍.

Tuesday, March 18, 2008

ഞാന്‍ ദൈവമായിരുന്നപ്പോള്‍ ചെയ്ത മണ്ടത്തരങ്ങള്‍


ലക്ഷണമൊപ്പിച്ച് ഓരോരോ
കൊതവെട്ടിവച്ചത്
നിനക്കു ചാടിക്കയറാനല്ല.

ഓടെടാ…..
വേലികെട്ടിയതു കണ്ടില്ലേ?
എന്ത്!
വിളഞ്ഞെന്നോ,
പൂവും കായും കണ്ടെന്നോ?
ഇലയണിഞ്ഞുലഞ്ഞ്
കുനിഞ്ഞുനില്‍പ്പതു കാണാന്‍
നല്ല ചന്തമെന്നോ,
ചില്ലകള്‍ക്കിടയിലേയ്‌ക്കാണ്
നിന്റെ തോലുരിയുന്ന നോട്ടം
വലങ്കണ്ണില്‍ കരടുവീണ്
ഞെരടിയ കല്ലേറ്.

അതുശരി;
അഭിമുഖം നടത്താനെന്നോ..
ആ കോലങ്ങ്
മടക്കിവച്ചേര്.

വല്ലപ്പോഴുമൊക്കെ
ഒരു കയറുംകൊണ്ട്
ഇതിലേ ചുറ്റിത്തിരിയുന്നത്
എന്തായാലും
എന്നോടുള്ള ഇഷ്ടമല്ല.
തൂങ്ങിച്ചാവാനാണെങ്കിലും
പാവം ഈ മരം
എന്തു പഴിച്ചു?

അല്ല;
നീയെന്നോ?!
ഇലകൊഴിഞ്ഞുണങ്ങി
വിണ്ടുകീറുന്ന കാലത്ത്
വിറകിനുപോലുമെടുക്കാത്ത
ഈ പാഴ്മരത്തെ
ഇങ്ങനെ വളര്‍ത്തുന്ന
ദൈവം!
ഓടെടാ…….


കത

കാടുകയറിയ ചിന്തയുടെ
വിഴുപ്പാണ് ചുമലിലെങ്കിലും
അനുഭവത്തിന്റെ ചൂടും ചൂരും
വല്ലപ്പോഴുമൊക്കെ ഒളിഞ്ഞെത്തി
‘ബേ’ എന്നു മൂളാറുണ്ട്!

ഇടയിലൊന്ന്
‘വിഴു’ങ്ങിയതില്‍
നാടുവിട്ടുപോയ
ഒരമ്മപെറ്റ മക്കള്‍
അച്ഛനെ അച്ചാ
എന്നു തെറ്റിദ്ധരിച്ചു!

Monday, March 10, 2008

പെയ്‌നോമീറ്റര്‍


അസ്ഥിയൊടിയുന്ന
വേദനയുടെയും
ചെവി കുത്തിക്കീറുന്ന
വേദനയുടെയും
തൂക്കുനോക്കി മതിവരാതെ
നാഭിക്കുഴിയില്‍
പഴുപ്പിച്ച നൂലിരുമ്പ്
പിരിച്ചുകയറ്റുന്നതില്‍
അധികമെന്ന് കുറിച്ചു.

മര്‍മ്മപ്പെടുത്തി, കെണിച്ച്
കണ്ണ് കുത്തിക്കിഴിച്ചതും
പല്ലുടച്ചതും, പട്ടികയില്‍
ഇടിച്ചു നില്‍‌‌ക്കുമെന്നായി
(ചുണ്ടെലിയുടെ മൂക്കറത്ത്
മുയലിന്റെ ചെവിയറത്ത്
നായുടെ വരിയുടച്ച്)
അടിമയുടെ തല
തിളച്ചയെണ്ണയില്‍ മുക്കി
കനപ്പെട്ട്;
പരീക്ഷണ‌ത്വര
പിരിയിളകിയ നോവിന്റെ
അളവുകുറിക്കല്‍ യന്ത്രം
അവളുടെ
ഹൃദയമിടിപ്പുകളോട്
ചേര്‍ത്തുവച്ചപ്പോള്‍
കത്തിപ്പോയി!

നിങ്ങളുടെ പക്ഷം
അവള്‍ക്കൊരു വിളി
സ്വന്തമായുണ്ട്………

Friday, March 7, 2008

പൗരുഷം

ഒരു ദശവര്‍ഷം
കാത്തിരുന്നിട്ടാണ്
ഇളം കുസൃതിമുളപ്പുകള്‍
സ്വര്‍ണമണിഞ്ഞ്
ഉപജീവനത്തിന്
തയ്യാറെടുത്തത്.

അടുത്തൊരു
ദശവര്‍ഷം കൊണ്ടാണ്
നെയ്യിട്ടുകടഞ്ഞും
ഉഴിഞ്ഞുപരത്തിയും
സഗൗരവം

ഒന്ന് കട്ടിപ്പരുവമായത്.

എന്നിട്ടിപ്പോ;
ഒരുട്ടോപ്യന്‍
നയരൂപികരണത്തിന്റെ
റാഗിങ്ങുകൊണ്ട്
അങ്ങു വടിക്കാമെന്ന്
ഭാവിച്ചാല്‍ ഞാനവളെ
പുരുഷനെന്ന് കളിയാക്കും!

Wednesday, February 27, 2008

ആദ്യരാത്രി (ആലാപനം)








Powered by Podbean.com



ഇതൊരു പരീക്ഷണമാണ്. എന്റേതായ പരിമിതിക്കുള്ളില്‍ നിന്ന് അതിന്റേതായ ഇടര്‍ച്ചയോടെ, പതര്‍‌ച്ചയോടെ.....!
കവിത വായിക്കണമെന്നുള്ളവര്‍ക്ക് ഇവിടെ.

Wednesday, February 20, 2008

ഭ്രാന്തു പറയുകയല്ല!


പിന്തിരിഞ്ഞു പടികയറുന്നവന്‍,
കണ്ണുതുറന്ന് ഉറങ്ങുന്നവന്‍,
തലമറന്ന് പാമോയില്‍
തേക്കുന്നവന്‍,
ഇങ്ങനെയൊക്കെ
വിശേഷിപ്പിച്ചോളൂ...

കൂട്ടിയിടിക്കാനൊരുമ്പെട്ട
രണ്ടു വേഗതകള്‍ക്കിടയില്‍
മുറിച്ചുകടക്കുന്നതിനിടെ
പെട്ടുപോയൊരു നിശ്ചലത;
ആഞ്ഞുചവിട്ടിയതിന്റെ
സ്തോഭങ്ങള്‍ ഞെളിപിരിഞ്ഞെണീറ്റ്
തല്ലാനും ചീത്തപറയാനുമടുക്കുമ്പോള്‍
പറയാനൊന്നുണ്ട്
“പൊറുക്കണം ഞാനൊരു
കവിയാണ്, സ്വപ്നജീവിയാണ് !”

കിട്ടാനുള്ളതൊക്കെ
കൊട്ടക്കണക്കിനു വാങ്ങി
സൈഡുബഞ്ചില്‍ പോയിരുന്ന്
മോങ്ങുന്ന പുഞ്ചിരി
ഒരു കവിതയാണെന്ന്
തിരിച്ചറിയാത്തവരാണ്
ചങ്ങലയുമായി വരുന്നത്!

Tuesday, February 5, 2008

മതിലോരം ഒരു പ്രണയം


മതിലോരം ചേര്‍ന്ന്
പലതാളും പലവട്ടം
ചീന്തിയെറിഞ്ഞ്
മൃദുത്വത്തോടെ മതിമറന്ന്
പേര്‍ത്തെഴുതിയതത്രയും
ചും‌ബനങ്ങളായിരുന്നു.

രണ്ടു മതിലുകള്‍
ഇണചേര്‍ന്നു നിന്നതിന്റെ
വിടവില്‍
കാലാട്ടിയിരുന്നതില്‍
അതിരുകളുടെ
ജല്‌പനങ്ങളായിരുന്നു
ഉരുകിയൊലിച്ചത്,
അടയാളങ്ങളായതും.

ഞങ്ങളുടേതായ മതിലുകളില്‍
അറം‌പറ്റിവളര്‍ന്ന
മഷിത്തണ്ടുകള്‍
മറച്ചുപിടിച്ചത്
ഉദ്വേഗം പായല്‍ പിടിച്ച
അക്ഷരങ്ങളെയും.

അവള്‍, ഞാന്‍;
അതിരുകവിഞ്ഞ്
അവയുടെ അടയാളങ്ങളെ
മായിച്ചുകളയാനൊരുങ്ങി
അറിയാതെ
വലിച്ചെറിഞ്ഞത്
വെട്ടിയും തുരുത്തിയും
കടഞ്ഞെടുത്തൊരു
പ്രണയകവിതയുടെ
പുസ്തകമായിരുന്നു!

Wednesday, January 30, 2008

വേരുകളും മാളങ്ങളും



വരണ്ടമണ്ണിലെ വേരുകള്‍
ദൂരങ്ങളോളം കഠിനമായി
പരിശ്രമിച്ചത്
മാളങ്ങള്‍ ഓരോരോ
കപ്പക്കിഴങ്ങിലേയ്ക്കും
കടിച്ചുപറിയുടെ
ചുഴിപ്പുകളിടുമ്പോള്‍
പൊട്ടിപ്പോയിട്ടും
പുതിയ മുഖങ്ങള്‍
പിറന്നു ചാടി
പലവഴി മുന്നേറി
നനവിന്റെ കാഴ്ച്ചതേടി
ഏതൊക്കെ മാളങ്ങളുടെ
ഏതെല്ലം അവസ്ഥകളെയാണ്
മറികടക്കേണ്ടത്!

എന്നാലൊരു
യൌവനവൃക്ഷത്തിന്റെ
തായ്‌വേരു തുരന്നുപോയ
മാളം പറഞ്ഞ കഥയാണ്…;

ചീഞ്ഞുനാറിയൊരോടയിലേയ്ക്ക്
കുടിച്ച നീരുറവപോലും
ഛര്‍ദ്ദിച്ച് നോക്കിയതില്‍
പ്രായമറിയിക്കാതെ
തെറ്റുധരിക്കപ്പെട്ട
ചില മണങ്ങള്‍
മാനഭംഗം ചെയ്യപ്പെട്ട്
പുളിച്ചു പൊന്തിയെന്ന്
സ്രവങ്ങളെല്ലാം
കുഴഞ്ഞുകിടന്നതിനുമേലെ
കടന്നുപോയ ചില വേരുകള്‍!

ഈച്ചകള്‍ ചെവിയില്‍
മൂളിക്കൊടുത്ത സൂക്തങ്ങളില്‍
ഒരു പ്രളയദിനമെങ്കിലും വന്ന്
കൊന്നുതള്ളി പുഴകള്‍
കടലില്‍ ചാടിമരിക്കുമെന്ന
മോക്ഷത്തിന്റെ സ്വപ്നം!

Sunday, January 27, 2008

മൃഗശാലയിലെ പല്ലി


ഇന്നെങ്കിലും സിംഹത്തെ
തിന്നാനാകുമെന്ന കൊതി
ഭിത്തിയിലിഴഞ്ഞ്
പല്ലിവാല്‍ മുറിഞ്ഞതും
കാരണമൊന്നും കൂടാതെ
ജന്തുപോലുമല്ലാത്ത വസ്തുത
മുന്‍പില്‍ പിടഞ്ഞതിലേയ്ക്ക്
സിംഹം അലമുറയിട്ടതിന്റെ
ഉള്ളറിഞ്ഞ് പൊട്ടിച്ചിരിച്ച്
കുതിരകള്‍ കയറുപൊട്ടിച്ചതില്‍
ഭ്രാന്തുപിടിച്ചെടുത്ത
തെറ്റിദ്ധാരണകള്‍ കുമിഞ്ഞുകൂടിയ
ചിറകടികളും കലപിലയും
പക്ഷിക്കൂടുകളില്‍
പകച്ചലച്ചതിലേയ്ക്ക്
ഒന്നോലിയിട്ട് ചെന്നായ്ക്കളും
ഇഴഞ്ഞ് മലമ്പാമ്പുകളും
വൈകിമാത്രമുറങ്ങിയ
കഴുതകളും പങ്കുചേര്‍ന്നതും
കാണാനാകാതെ
ഭാവിയുടേതുമാത്രമായ
ദുരന്തങ്ങള്‍ ആലേഖനം
ചെയ്ത നഷ്ടപ്പെട്ടുപോയ
ഗൌളിശാസ്ത്രപുസ്തകം തേടി
അടച്ചിട്ട മുറികളില്‍ ചിലര്‍
ശരിയോ തെറ്റോ
വേര്‍തിരിച്ചു ധരിക്കാനറിയാതെ
ഖനനം നടത്തുകയായിരുന്നു!


ഈ കവിത ഇങ്ങനെയായതിലേയ്ക്ക് എന്നെ നയിച്ചത്
ഗുപ്തന്റെ ഈ കഥ.

Tuesday, January 22, 2008

ചില പ്രത്യേകതരം കവിതകള്‍

ആറ്റുനോറ്റിരുന്നിട്ടും
നോമ്പുനോറ്റിട്ടും
തിളച്ചുപൊങ്ങിടാതങ്ങനെ
പാല്‍ പോലെ കവിത.
കാറ്റിലലഞ്ഞലക്‌ഷ്യമായ്‌
ചിന്തകള്‍
പാഴ്‌കിനാവില്‍
ലയിച്ചിടാന്‍
കാത്തുകാത്തങ്ങിരുന്ന്
തിളച്ചുവീണതില്‍
പൊള്ളിത്തീയണച്ച്
കരിഞ്ഞ്
ബാക്കിയായതില്‍
വെള്ളം ചേര്‍ത്തിളക്കിയും
ചേര്‍ക്കാതെയും…..

ഓര്‍ത്തുരാകി
മിനുക്കിയുള്ളുറകുത്തി
പാത്തുവച്ചു
തിരിച്ചെടുക്കുമ്പോള്‍
തെറ്റിമുനയൊടിഞ്ഞ്
തുരുമ്പിച്ച
കവിത.

തലക്കെട്ടു ‘കെട്ടി’
‘കുത്തലൊക്കെ’ മറന്ന്
കണ്ണടച്ച് കുടിച്ചു-
മൂത്ത് ലഹരി
പൂത്തൊരുദ്യാനം
പോലെ…..

തുള്ളിയുണങ്ങാതെ
തീനക്കി-
പ്പൊള്ളിമാത്രം
കഴിയുന്ന തീക്കനല്‍
ഉള്ളിലടക്കിയൊ-
രീര്‍പ്പത്തിന്‍ തുള്ളി.

നായപോല-
ല്‍‌സേഷനായ-
പോലങ്ങനെ
നാലുപേര്‍ കുറ്റം
കണ്ടില്ലെന്നാലു;
വാലു വട്ടം വളച്ചാട്ടി
കാലുനക്കിയാലും
കുരച്ചെന്നാല്‍
കല്ലേറുകൊണ്ടപോലെ
കവിത.

ആടുകയാണൂഞ്ഞാല്‍
കവിത
ആശയക്കാറ്റുണ്ടു
പിന്നിലൊന്നിള-
ച്ചൂതിയാല്‍ മതിയില്ലേ
ആശയൊന്നമര്‍ന്നിരിക്കുമ്പോള്‍
കൊമ്പുതന്നേ
പൊട്ടിവീഴും കവിത

എന്നിലൂറിനിന്ന
മധുരക്കരിമ്പുകണ്ടം
നിന്നിലടിവേരു
കയിച്ചു തുപ്പിക്കും
മന്ത്രജാലം.
നെഞ്ചുപിളര്‍ന്നെത്ര
കാട്ടുമീയിരുട്ടിലേയ്-
ക്കുറ്റുനോക്കിയാല്‍
കരിന്തിരി വിളക്കു-
പോലൊരു നക്ഷത്രം.

ചാണകം
മെഴുകിവിണ്ട തറയിലെ
വിള്ളലായ്
കിടന്നു പാര്‍ക്കണം
കാലമെത്ര ചവിട്ടു-
കൊണ്ടുവലുതാവാ-
നെങ്കിലും കുറ്റമായ്
കുറവായ് അല്ലലിന്‍
വൈക്കോല്‍
തുരുമ്പരഞ്ഞ
ഗര്‍ഭത്തിലങ്ങനെ പണ്ടേ
ഒളിച്ചിരുന്നില്ലേ….

ഞാനിട്ടുതേഞ്ഞ
ചെരുപ്പു നീ
കൊട്ടിയുടച്ച വള
കാഞ്ഞ പ്രണയം
കുത്തിയ നെറ്റിയി-
ലുറഞ്ഞ തേന്‍-
തുള്ളി വിയര്‍ത്തു
വീണ ചുണ്ടില്‍
പുലരുന്ന
പുതുഞാറ് കവിത.

‘കാമധേനു’വിന്‍
കരളുറ്റിവീണ
ചൊര വെളുത്ത
പാല്‍ കറന്നെടു-
ത്തടുപ്പില്‍ വച്ചു
തിള കാത്തിരിക്കും
കവികളേ………
“തിളയ്ക്കട്ടെ
നമ്മുടെ കവിത!”

Saturday, January 19, 2008

മുജ്ജന്മപാപം


ഇഞ്ചിഞ്ചായി
കൊല്ലപ്പെട്ടു.
മരണത്തിന്റെ
ഊടുവഴിയിലെല്ലാം
കുഴഞ്ഞുവീണ്;
കരിങ്കടല്‍
കുലകുത്തിയൊഴുകി
നെഞ്ചലച്ച്
ചുവന്ന പുഴയില്‍
ആത്മാംശമുപേക്ഷിച്ച്
തെളിഞ്ഞ്
തന്റേതല്ലാത്ത
മാലിന്യവുമായി
അനുസ്യൂതം
പുനര്‍ജനിച്ചു!

Thursday, January 17, 2008

കത്രിക


അകന്നിരിക്കുന്നതില്‍
അപകടസൂചനയുടെ
ആക്കവും
അടുക്കുന്നതില്‍
വേര്‍തിരിവുകളും
ഉണ്ടാകാം.

കെട്ടഴിക്കാനാവാതെ
മുറിച്ചറത്ത്
ചില അറ്റങ്ങളെ
നഷ്ടപ്പെടുത്തുന്ന പ്രണയം

തമ്മില്‍
കെണിഞ്ഞിരുന്നിട്ടും
മുറിഞ്ഞുകയറി
സീല്‍കാരത്തോടെ
ഇടയുന്ന കാമം

കെണിപ്പിന്റെ
അക്ഷത്തില്‍ തിരിഞ്ഞ്
മൂര്‍ച്ചപ്പെട്ടുരസി
അകല്‍ച്ചകള്‍ മാത്രം
സൃഷ്ടിച്ച്
കടന്നുപോകുന്നു.

ഒരിക്കലൊക്കെ
ഒന്നു മാറിനിന്നും
നോക്കണം

തമ്മില്‍ കുത്തിക്കയറാനുള്ള
പകപ്പിനിടയിലും
ഒന്നിനോടൊന്ന്
കുനിഞ്ഞും നിവര്‍ന്നും
നില്‍ക്കും!

Wednesday, January 16, 2008

മൃഗം

കണ്ണുരുട്ടി
നക്കുമ്പോള്‍
മേല്‍കീഴെ
ഒരു തിരിച്ചിലിന്റെ
കുതറലോടെ
ഓളങ്ങള്‍
വകഞ്ഞുതെളിഞ്ഞ്
പ്രതിരൂപം
നിന്നെ കാണുന്നത്
ദാഹം തീരാത്തൊരു
പുഞ്ചിരിയുടെ
ഇളക്കത്തോടെയായിരിക്കും!

Wednesday, January 9, 2008

എലിപ്പത്തായം

തന്റേതല്ലാത്ത
അകവും പുറവും
എന്നോര്‍ത്തു
മരുവുന്ന അഴികളും
വരാനിരിക്കുന്നതിലേയ്ക്ക്
ജാഗരൂകമായ്
തുറന്നുപിടിച്ച വാതിലും
അവളെ;
എലിപ്പെട്ടിയെന്നു വിളിപ്പിച്ചു.

എന്റെ വഴിയിലേയ്ക്ക്
ഒന്നു നോക്കിപ്പോയതും
ഉണക്കമീന്‍ രൂപത്തില്‍
ഉള്ളില്‍ കൊളുത്തിയിട്ടിരുന്ന
കെണിയിലേയ്ക്ക്
മണം പിടിച്ചുചെന്നതും
ഒറ്റക്കടികൊണ്ട്
ഞെട്ടിത്തരിച്ചുപോയ
അവളില്‍ ഞാനും
ചതിക്കപ്പെട്ടതോര്‍ത്ത്
പുറത്തേയ്ക്കുപായാന്‍
അഴിമാന്തി
ഉലാത്തിയും കടിച്ചും
വെപ്രാളം കാട്ടിയെങ്കിലും.....

എന്നെ കൊലക്കളത്തിലേയ്ക്കു
പറഞ്ഞയക്കാന്‍
ആ ഭയങ്കരി
വായ തുറന്നു!

എന്തൊക്കെയായാലും
ഞാനവളില്‍ അകപ്പെട്ടിരുന്നതും
വിശന്നപ്പോള്‍
കെണിയായിരുന്ന ഉണക്കമീന്‍
തിന്നുതീര്‍ത്തതും മറക്കാമോ?!

Sunday, January 6, 2008

കല്‍വിഗ്രഹങ്ങള്‍


ഉടലിഴച്ച് പാമ്പ്
കാല്‍ കയറി
തുട പറ്റി
അരക്കെട്ടു മുത്തി
മുലകൊത്തി
കഴുത്തോളമെത്തി
തലചുറ്റി വീണപ്പോള്‍
ചുണ്ടിലേയ്ക്കൊരു
പുഞ്ചിരിപ്പടം
പൊഴിഞ്ഞു.

ചുക്കിച്ചുളിഞ്ഞ
പുറന്തോടിനുള്ളില്‍
സ്വപ്നങ്ങള്‍
ഉരുവാകുന്നൊരു
സുഷുപ്തിയിലേയ്ക്ക്
കണ്ണുകള്‍
ഇരുട്ടു കായവെ
മാളത്തില്‍
പത്തികള്‍ മടക്കി
പാമ്പിന്റെ
വാലനക്കങ്ങള്‍കൊണ്ട്
നിമിഷാന്തരങ്ങള്‍
ധന്യമായി.

കല്ലുളിയും പാരയും
തീപ്പന്തവുമായി
വന്നവര്‍
ഇക്കിളിപ്പെടുത്തുന്ന
ഒറ്റവലികൊണ്ട്
കശേരുക്കളൊടിച്ച്
പാമ്പിനെ
കാല്‍ച്ചുവട്ടിലിട്ട്
തല്ലിക്കൊന്നു.

മാളത്തിന്റെ
ഉള്ളറയില്‍
വളര്‍ന്നു തുടങ്ങിയ
സ്വപ്നത്തിന്റെ
തല മാന്തി
തീയിലെറിഞ്ഞു.

ചെണ്ടകൊട്ടിയും
തീയിട്ടും
പ്രക്ഷുബ്ധമായ
രംഗത്തേയ്ക്ക്
പുറന്തോടു പൊട്ടിയൊലിച്ച
കാഴ്ച്ചയുടെ
കണങ്ങളോരോന്നും
ഓരോ ഭീതിയെ
നഷ്ടപ്പെടുത്തി.

ബാക്കിയായത്;
പാമ്പുപിടിത്തക്കാരുടെ
പാലുണ്ടുവളര്‍ന്ന സര്‍പ്പങ്ങള്‍
ഇഴഞ്ഞുനടന്ന
കല്‍പ്രതിമ മാത്രം.

അവരതിനെ
ആരാധിച്ചു തുടങ്ങി!

Friday, January 4, 2008

ആദ്യരാത്രി


അരനിറച്ചു,മരനാണം
കൊറിച്ചു,മരഞ്ഞാണ-
മണികിലുങ്ങിക്കുലുങ്ങി
തുളുമ്പി വീഴല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

തലമറിച്ചുപേന്‍
നോക്കിക്കുറിച്ചു
പലകുറി
കാര്‍കൂന്തലെണ്ണി-
പ്പഠിച്ചു മെടഞ്ഞു-
മടിഞ്ഞങ്ങിരിക്കാം.
ഇന്നാദ്യരാത്രിയല്ലേ!

അഴിഞ്ഞിടുമ്പോള്‍
പിഴിഞ്ഞിടുമ്പോലൊരു
തുണി കുനിഞ്ഞു
പിഴിഞ്ഞിടുമ്പോലി-
ടഞ്ഞു മിഴിയൊന്നു
കുറുമ്പിനില്‍ക്കുമ്പോള്‍
കരഞ്ഞിടല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

തരുന്നോ തന്വിനീ
വിളക്കുപൂക്കള്‍
കെടുത്തിടാം
പാട്ടുമരത്തിലേയ്ക്കിത്തിരി
കാറ്റയച്ചിളം-
ങ്കൂറ്റുകള്‍ കേട്ടു കിടന്നിടാം
വിയര്‍ക്കുമ്പോള്‍
എന്നിലേയ്ക്കൊട്ടി
വിയര്‍ക്കുമ്പോള്‍
പിരിഞ്ഞുപോവല്ലേ.
ഇന്നാദ്യരാത്രിയല്ലേ!

നോക്കുനീ കുന്നേ
കുളത്തിലെ
താമരപ്പൂക്കളെ
നോക്കുനീ കൊറ്റീ
മുഴുത്തൊരു മീനിന്റെ
പോക്കുനീ
കുളത്തിലെ
കുന്നിന്റെ മടിയിലെ
ചോപ്പുനീ കണ്ടോ
ഉദിച്ചുന്‍‌‌‌ദ്യുതിപ്പുകള്‍

നീര്‍ത്തിനാം
നമ്മുടെ
വെളിച്ചത്തഴപ്പായ
ചുറ്റിപ്പിണരുമ്പോള്‍
ചുറ്റിനുമേതോ
ഇരുട്ടിന്‍
കരിമ്പടം!

കുത്തിപ്പിഴിഞ്ഞതേ
ദേഹമേ
കുറ്റമറ്റതേ
നീര്‍ത്തിയിട്ടുണക്കുക
നിന്റെയഴകളില്‍
നീണ്ടുകിടക്കുക.
വെയില്‍ കായുക
ഉണങ്ങിയുണങ്ങിനീ
നിന്നെ ധരിക്കുക
ഒട്ടുക
വിട്ടുപിരിയാനാകാതെ-
തിഴചേര്‍ന്നു
പറ്റുക.

വീണ്ടും;
നീയെന്റെ
മറ്റൊരു നീയെന്ന്
തെറ്റലന്യേ
ചൊല്ലുക.

നാം പറ്റും
പടര്‍പ്പെല്ലാം
നമ്മളെന്നും
പൂവെല്ലാം
നാമെന്നും
ചൊല്ലുക.

നാം ചുറ്റും
മരമെല്ലാം
നമ്മളെന്നും
കനിയെല്ലാം
നാമെന്നും
ചൊല്ലുക.

ചൊല്ലുക……!

“വാക്കുപോലല്ലീ
മുഴുത്തൊരാരാഗം
മുറിഞ്ഞുവീണൊരു
മൌനം
നിറച്ചു കഷ്ടത്തില്‍
നോക്കിനാല്‍
മൊഴിഞ്ഞതും;
കഴിഞ്ഞുപോയില്ലേ
രാത്രിയെന്നറിഞ്ഞു
നാമൊന്നും മിണ്ടാതെ
കൊഴിഞ്ഞുപോയില്ലേ
രാത്രിയെന്നുറക്കെ-
ച്ചിരിച്ചിടാം
പുലരി
തിന്നുതീര്‍ക്കട്ടെ
നമ്മുടെ തുടിപ്പുകള്‍.”

Wednesday, January 2, 2008

മരണാനന്തരം

ദുര്‍മേദസ്സായി
തകര്‍ന്നോരു
ദേഹമേ
മണ്ണിലേയ്ക്കെന്നെയും
കൊണ്ടുപോ
ഞാനതിന്‍
കുഴിയിലമരാതെ
നിന്നെ കരുതിടാം.

പാപ-
മലങ്കാരമാക്കി
ദുഷിച്ചോ-
രാത്മമേ
നരകത്തിലെന്നെയും
കൊണ്ടുപോ
ഞാനവിടെ നിന്നെ
രാജാവായുയര്‍ത്തിടാം!

(ഇനി വിലാപങ്ങള്‍
പരസ്പരം
കേള്‍ക്കാനാവില്ല!)